കർഷക പ്രക്ഷോഭം ഡൽഹിയിൽ മാത്രം ഒതുങ്ങില്ല, റാലിയുമായി പതിനായിരങ്ങൾ കൊൽക്കത്തയിൽ
കർഷക പ്രക്ഷോഭത്തിന് പാൻ ഇന്ത്യ രൂപം ലഭിക്കുന്നുവെന്ന് റാലി തെളിയിക്കുന്നതായി അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊല്ല പറഞ്ഞു.
കൊൽക്കത്ത: കർഷക പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നതിനിടയിൽ പഞ്ചാബിനേയും ഹരിയാനയേയും യുപിയേയും ഒഴിവാക്കിക്കൊണ്ട് നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പരാജയപ്പെടുത്തി ബംഗാളിലെ കർഷകർ. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 40,000 ത്തോളം ആളുകൾ ബുധനാഴ്ച കൊൽക്കത്തയിലെ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.
ഇടതുപക്ഷ പിന്തുണയുള്ള കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയുടെ ബാനറിലാണ് മാർച്ച് നടന്നത്. കർഷകരുടെ പ്രതിഷേധം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിയില്ലെന്ന് തെളിയിച്ചാണ് റാലി മുന്നോട്ട് പോയത്. ഇന്നത്തെ പ്രതിഷേധം ഞങ്ങൾ ഇതുവരെ ബംഗാളിൽ സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ കർഷക റാലിയായിരുന്നു. ബംഗാളിലെ കർഷകർ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും സമിതിയുടെ സംസ്ഥാന കൺവീനർ അമൽ ഹാൽദർ പറഞ്ഞു.
കോർപറേറ്റ് സ്ഥാപനങ്ങൾ കാർഷിക കച്ചവടത്തിൽ നിക്ഷേപം നടത്തിയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ഭയപ്പെടുന്നതായി ഈസ്റ്റ് മിഡ്‌നാപൂരിലെ പൻസ്‌കുരയിൽ നിന്നുള്ള കർഷകനായ സുകുമാർ മാനിക് ആശങ്കപ്പെടുന്നു. വൻകിട നിക്ഷേപകർ ഇടനിലക്കാരേക്കാൾ കൂടുതൽ പണം ഞങ്ങൾക്ക് നൽകിയേക്കാം. എന്നാൽ അവശ്യ ചരക്ക് നിയമത്തിലെ ഭേദഗതി അവർക്ക് ആവശ്യമുള്ളത്ര ശേഖരിക്കാൻ അനുവദിക്കുന്നു. ഇതിനർത്ഥം എനിക്ക് ലഭിച്ചതിനേക്കാൾ പത്തിരട്ടി വിലയ്ക്ക് അവർക്ക് എന്റെ വിളകൾ വിൽക്കാനാകുമെന്ന് മാണിക് പറഞ്ഞു.
എഐകെഎസ്സിസിയെ പ്രതിനിധീകരിച്ച് പ്രതിനിധി സംഘം ഗവർണറെ കാണ്ട് മെമ്മോറാണ്ടം നൽകി. ഈ പ്രസ്ഥാനത്തിൽ ജീവൻ നഷ്ടപ്പെട്ട 30 കർഷകരുടെ സ്മരണയ്ക്കായി ഡിസംബർ 20 ന് രാജ്യത്ത് ഉടനീളം ഷഹീദ് ദിവസ് അല്ലെങ്കിൽ രക്തസാക്ഷി ദിനമായി എഐകെഎസ്സി ആചരിക്കും. കർഷക പ്രക്ഷോഭത്തിന് പാൻ ഇന്ത്യ രൂപം ലഭിക്കുന്നുവെന്ന് റാലി തെളിയിക്കുന്നതായി അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മൊല്ല പറഞ്ഞു.
