കര്‍ഷക പ്രക്ഷോഭം: ഛലോ ഡല്‍ഹി മാര്‍ച്ച് തുടങ്ങി; അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രം

Update: 2020-12-13 08:54 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ച് തുടങ്ങി. ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്‌സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെയുനാണ് മാര്‍ച്ച് ആരംഭിച്ചത്.. രാജസ്ഥാനിലെ സാഹ്ജന്‍പ്പൂരില്‍ നിന്ന് രാവിലെ 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിച്ചത്. ട്രാക്ടറുകളും കന്നുകാലികളുമായി രാജസ്ഥാനിലേയും ഹരിയാനയിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത്. രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയായ ഷജഹാന്‍പൂരില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എസ് ഡി എം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ഹരിയാന പൊലീസിനെ കൂടാതെ അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഈ നീക്കം വിലപ്പോവില്ലെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.'ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ഏത് ശ്രമവും ഞങ്ങള്‍ പരാജയപ്പെടുത്തും. ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, ഈ മുന്നേറ്റത്തെ ഞങ്ങള്‍ സമാധാനപരമായി വിജയത്തിലേക്ക് നയിക്കും,' സംയുക്ത കിസാന്‍ ആന്തോളന്‍ നേതാവ് കമല്‍ പ്രീത് സിംഗ് പറഞ്ഞു.

പഞ്ചാബില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലെത്തി. പ്രതിഷേധക്കാരില്‍ കൂടുതലും ബാനറുകളും പ്ലക്കാര്‍ഡുകളും വഹിച്ചുകൊണ്ടാണ് ദേശീയപാതയിലൂടെ മുദ്രാവാക്യം മുഴക്കുന്നത്. ഓരോ പത്തുമിനിട്ടിലും സിംഗു അതിര്‍ത്തിയിലേക്ക് നിരവധി കര്‍ഷകരാണ് ട്രക്കുകളിലും ട്രോളികളിലുമായി വന്നുക്കൊണ്ടിരിക്കുന്നത്., തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ക്ക് പുറമെ ജയ്പൂര്‍ആഗ്ര പാതകളില്‍ കൂടി കര്‍ഷകര്‍ എത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളിലൂടെയുള്ള ഗതാഗതവും സ്തംഭിക്കും. ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെടും. കാര്‍ഷിക സംഘടനകളും മോദി സര്‍ക്കാരും തമ്മിലുള്ള പലതവണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ പുതിയ തരംഗം. രണ്ടാഴ്ചയിലേറെയായി പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള പ്രധാന ഹൈവേകള്‍ തടയുകയാാണ്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ആദ്യഘട്ടത്തില്‍ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍, 17 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങളുമായി രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിലേക്ക് നീങ്ങുകയാണ്. പശുക്കളും കാളകളും ഉള്‍പ്പെടെ നൂറുകണക്കിന് കന്നുകാലികളെയും കൂട്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്നത്.