രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ നന്ദിഗ്രാമിൽ കർഷക മഹാപഞ്ചായത്ത്
നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നാന്ദിഗ്രാമിൽ മമത നടത്തിയ പ്രചാരണത്തിനിടെ മമതയുടെ കാലിനും തലയ്ക്കും നെഞ്ചിനും പരിക്കേറ്റിരുന്നു.
കൊൽക്കത്ത: രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ നന്ദിഗ്രാമിൽ കർഷക മഹാപഞ്ചായത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്കേറ്റതിനെച്ചൊല്ലി തൃണമൂലും ബിജെപിയും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടയിലാണ് കർഷക നേതാവ് രാകേഷ് ടിക്കായത് ഇന്ന് ബംഗാളിലെ നന്ദിഗ്രാം സന്ദർശിക്കുന്നത്. അവിടെ അദ്ദേഹം മഹാപഞ്ചായത്ത് (പൊതുയോഗം) സംഘടിപ്പിക്കും.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേ കർഷകരുടെ വൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ടികായത്തിനെ കൊൽക്കത്തയിൽ തൃണമൂൽ എംപി ഡോല സെൻ സ്വീകരിച്ചു. നന്ദിഗ്രാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബിജെപി സർക്കാരിന്റെ വിമർശകനായ ടികായത് കൊൽക്കത്തയിലെ മയോ റോഡിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളെ കണ്ടു.
കഴിഞ്ഞയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നാന്ദിഗ്രാമിൽ മമത നടത്തിയ പ്രചാരണത്തിനിടെ മമതയുടെ കാലിനും തലയ്ക്കും നെഞ്ചിനും പരിക്കേറ്റിരുന്നു. അജ്ഞാതരായ നാലഞ്ചു പേർ തന്നെ തള്ളിയിട്ട് കാറിന്റെ വാതിൽ അടച്ചെന്നാണ് സംഭവത്തെക്കുറിച്ച് മമത മാധ്യമങ്ങൾക്ക് നൽകുന്ന വിശദീകരണം.
ഇക്കാര്യത്തിൽ ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പങ്കുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാൾ പോലിസ് മേധാവിയെ നീക്കി ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നതെന്ന തൃണമൂലിന്റെ ആരോപണത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂക്ഷമായി വിമർശിച്ചിരുന്നു.
അതേസമയം ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന കാംപയിനുമായി പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ നേരത്തെ തന്നെ ബംഗാളിൽ സജീവമാണ്. വീടുകയറിയുള്ള കാംപയിനാണ് കർഷകർ ബംഗാളിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
