കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് രാജ്യത്ത് പക്ഷിപ്പനി പടര്‍ത്തുമെന്ന് ബിജെപി എംഎല്‍എ

Update: 2021-01-10 06:27 GMT

ജയ്പൂര്‍: ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരേ വിദ്വോഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. സമരം നടത്തുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് രാജ്യവ്യാപകമായി പക്ഷിപ്പനി പടര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ രാംഗഞ്ജ് മാണ്ഡിയില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍ ദിലാവറാണു കര്‍ഷകര്‍ക്കെതിരേ വിചിത്രമായ ആരോപണവുമായി രംഗത്തെത്തിയത്.

കര്‍ഷകരുടെ പ്രതിഷേധം ഒരു വിനോദയാത്ര മാത്രമാണ്. അവരില്‍ ധാരാളം ആക്രമക്കാരികളും കള്ളന്‍മാരും കൊള്ളക്കാരുമുണ്ടാകാം. അവരാണു കര്‍ഷകരുടെ ശത്രുക്കള്‍. അയതിവാല്‍ അപേക്ഷിച്ചിട്ടായാലും ബലംപ്രയോഗിച്ചായും എത്രയും വേഗം അവരെ നീക്കംചെയ്തില്ലെങ്കില്‍ രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും ദിലാവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി എംഎല്‍എയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരേ രാജസ്ഥാന്‍ പി.സി.സി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊസ്താര രംഗത്തെത്തി. കര്‍ഷകര്‍ക്കെതിരെ ആക്രമിക്കള്‍, മോഷ്ടാക്കള്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭക്ഷണം നല്‍കിയവരാണ് കൃഷിക്കാര്‍. അവരുടെ പ്രക്ഷോഭത്തെ വിനോദയാത്ര എന്ന് പരിഹസിക്കുന്നതും പക്ഷിപ്പനി പടര്‍ത്തുമെന്ന് ആരോപിക്കുന്നതും ബി.ജെ.പിയുടെ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണന്നും ഗോവിന്ദ് സിങ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒന്നര മാസത്തോളമായി കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് സമരം ചെയ്യുന്നവരില്‍ ഏറെയും.