സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്നുവര്‍ഷം തടവും 10 ലക്ഷം പിഴയും

നിരവധി സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാവുന്നത് സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുന്നുവെന്ന് ആക്ഷേപമുയരുന്നതിനിടെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്

Update: 2019-02-07 01:13 GMT

ന്യൂഡല്‍ഹി: സിനിമകളുടെ ഡിജിറ്റല്‍ പതിപ്പ് വ്യാജമായി നിര്‍മിച്ച് വിതരണം ചെയ്യുന്നതു കര്‍ശനമായി തടയാന്‍ 1952ലെ സിനിമാട്ടോഗ്രഫി നിയമം ഭേദഗതിചെയ്യാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. വ്യാജ പതിപ്പുകള്‍ നിര്‍മിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും 10 ലക്ഷം രൂപ പിഴയും നല്‍കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിരവധി സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാവുന്നത് സിനിമാ വ്യവസായത്തെ തന്നെ തകര്‍ക്കുന്നുവെന്ന് ആക്ഷേപമുയരുന്നതിനിടെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

    അതിനുപുറമെ, രജിസ്‌ട്രേഷന്‍ നടത്താതെ നിക്ഷേപം നടത്തുന്ന എല്ലാ പദ്ധതികളും നിരോധിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശചെയ്ത ഭേദഗതി കൂടി വരുത്തിയാണ് നടപടി. പല പേരുകളിലായി ഒട്ടേറെ നിക്ഷേപപദ്ധതികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഇതനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്താത കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നല്‍കുന്നതും ശിക്ഷാര്‍ഹമായി മാറും. ഇത്തരം സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നതും കുറ്റകരമായി മാറുമെന്നും ഭേദഗതി വരുത്തിയ ബില്ലില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ബോധ്യപ്പെടാനായി എല്ലാ കമ്പനികളുടെയും ഓണ്‍ലൈന്‍ ഡാറ്റ പ്രസിദ്ധീകരിക്കും. മുമ്പ് അവതരിപ്പിച്ച ബില്ലില്‍ ക്രിമിനല്‍ കുറ്റം കര്‍ശനമാക്കിക്കൊണ്ടുള്ള ഭേദഗതി സര്‍ക്കാര്‍ അവതരിപ്പിക്കും. ഇക്കഴിഞ്ഞ ജൂലൈ 18നാണ് ബില്‍ ആദ്യം അവതരിപ്പിച്ചത്. 2015 മുതല്‍ മൂന്നുവര്‍ഷത്തിനിടെ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും ബംഗാളിലും ഒഡീഷയിലുമാണ്.




Tags:    

Similar News