ബംഗാളിലേതെന്ന് പറഞ്ഞുകൊണ്ട് സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജം; വാസ്തവം ഇങ്ങനെ

വാസ്തവത്തിൽ, ഇത് ബംഗ്ളാദേശിൽ നിന്നും എഎഫ്പിക്ക് വേണ്ടി ഫോട്ടോഗ്രാഫറായ മുനീർ ഉസ്മാൻ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ്

Update: 2021-05-06 15:33 GMT

കോഴിക്കോട്: ബംഗാളിലെ ആക്രമ സംഭവങ്ങളിൽ നിന്നുമുള്ളതെന്ന് പറഞ്ഞുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ വസ്തുത പുറത്ത്. തീനാളങ്ങൾക്കിടയിൽ നിന്ന് ഒരാൾ കല്ല് വലിച്ചെറിയുന്ന ഫോട്ടോയാണ് ബംഗാളിലെ കലാപത്തിലേതെന്ന വാദത്തോടെ പ്രചരിപ്പിക്കുന്നത്. സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിൽ, കല്ലെറിയുന്ന ആളുടെ പിന്നിലായി മാസ്ക് ധരിച്ച മറ്റൊരാളെയും കാണാവുന്നതാണ്.


വാസ്തവത്തിൽ, ഇത് ബംഗ്ളാദേശിൽ നിന്നും എഎഫ്പിക്ക് വേണ്ടി ഫോട്ടോഗ്രാഫറായ മുനീർ ഉസ്മാൻ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണെന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ഫാക്‌ട് ക്രെസെൻഡോ'യുടെ മലയാളം വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബംഗ്ലാദേശ് സന്ദർശനത്തിന്റെ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേ രാജ്യത്തുണ്ടായ പ്രതിഷേധത്തിൽ നിന്നുള്ളതാണ് ഈ ചിത്രം.

ഗൂഗിൾ റിവേഴ്‌സ് ഇമേജ് സർച്ച് വഴിയും ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക്‌ ഇമേജ് വെബ്സൈറ്റ് വഴിയും നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന്റെ പിന്നിലെ വസ്തുതകൾ വ്യക്തമായതെന്നും 'ഫാക്‌ട് ക്രെസെൻഡോ' ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിൽ നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിഷേധത്തെ 'ബിബിസി തമിഴ്' റിപോർട്ട് ചെയ്തിട്ടുണ്ടെന്നും വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് പറയുന്നുണ്ട്. ഈ ചിത്രം ഉൾപ്പെടുത്തിയാണ് 'ബിബിസി തമിഴ്' വാർത്ത റിപോർട്ട് ചെയ്തത്.