17ാം ലോക്‌സഭയുടെ കൗതുകം നിറഞ്ഞ ഏഴ് പ്രത്യേകതകള്‍

പലതു കൊണ്ടും സവിശേഷമാണ് പുതിയ സഭ. ഇതാ 17ാം ലോക്‌സഭയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഏഴ് പ്രത്യേകതകള്‍

Update: 2019-06-17 02:28 GMT

ന്യൂഡല്‍ഹി: ഇന്ന് 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ 17ാം ലോക്‌സഭയിലെ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പലതു കൊണ്ടും സവിശേഷമാണ് പുതിയ സഭ. ഇതാ 17ാം ലോക്‌സഭയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഏഴ് പ്രത്യേകതകള്‍

1. ഒരു മുന്‍ പ്രധാനമന്ത്രി പോലുമില്ലാത്ത പാര്‍ലമെന്റ്



രാജ്യസഭാ എംപി എന്ന നിലയില്‍ മന്‍മോഹന്‍ സിങിന്റെ കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കുകയും എച്ച് ഡി ദേവഗൗഡ കര്‍ണാടകയിലെ തുംകൂരില്‍ നിന്ന് പാരജയപ്പെടുകയും ചെയ്തതോടെ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരൊറ്റ മുന്‍പ്രധാനമന്ത്രി പോലും സഭയിലുണ്ടാവില്ല. അസമില്‍ നിന്ന് 1991ല്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മന്‍മോഹന്‍ സിങ് ഇത് ആദ്യമായാണ് രാജ്യസഭയില്‍ ഇല്ലാതിരിക്കുന്നത്.

2. എല്‍ കെ അദ്വാനി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ പ്രമുഖരുടെ അസാന്നിധ്യം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഓരോ പാര്‍ട്ടിക്കും പാര്‍ലമെന്റില്‍ ശക്തമായ ചില ശബ്ദങ്ങളും മുഖങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ തന്നെ മുഖമായിരുന്ന അവരില്‍ പലരും 17ാം ലോക്‌സഭയില്‍ ഇല്ല. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍, ഹുകുംദേവ് നാരായണ്‍ യാദവ്, ലോക്‌സഭയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഉപനേതാവ് ജോതിരാദിത്യ സിന്ധ്യ എന്നിവരാണ് അവരില്‍ പ്രമുഖര്‍. ബിജെപി നേതാക്കള്‍ക്ക് പ്രായക്കൂടുതലാണെന്ന ന്യായം പറഞ്ഞ് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതാണെങ്കില്‍ കടുത്ത മോദി വിമര്‍ശകരായിരുന്ന ഖാര്‍ഗെയും സിന്ധ്യയും ഇക്കുറി മല്‍സരിച്ചു തോല്‍ക്കുകയായിരുന്നു.

3. അമതി ഷായുടെ ആദ്യ ലോക്‌സഭാ സമ്മേളനം

ബിജെപിയുടെ പ്രസിഡന്റും വിജയശില്‍പ്പിയുമായ അമിത് ഷാ ആദ്യമായാണ് ലോക്‌സഭാ അംഗമെന്ന നിലയിലെത്തുന്നത്. നേരത്തേ അദ്ദേഹം രാജ്യസഭാ അംഗമായിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ സമ്മേളനം കൂടിയാണിത്.

4. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസ് എംപിമാരില്ല

17ാം ലോക്‌സഭയില്‍ 18 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസിന്റെ ശബ്ദമുണ്ടാവില്ല. രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡിഷ എന്നിവയാണ് കോണ്‍ഗ്രസ് എംപിമാരില്ലത്ത വലിയ സംസ്ഥാനങ്ങള്‍. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ ചെറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു, ലക്ഷദ്വീപ്, മണിപ്പൂര്‍, മിസോറാം, സിക്കിം, ത്രിപുര തുടങ്ങിയ ചെറു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ല.

5. പ്രതിപക്ഷ നേതാവില്ലാതെ ഒരുവട്ടം കൂടി

2014ലെ ലോക്‌സഭയിലേതിന് സമാനമായി ഇത്തവണയും പ്രതിപക്ഷ നേതാവുണ്ടാവില്ല. ഈ പദവി ലഭിക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് 55 എംപിമാര്‍ വേണമെന്നിരിക്കേ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് ഇക്കുറി ലഭിച്ചത്. 1969ല്‍ നിലവില്‍ വന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് പദവിക്ക് അഞ്ച്, ഏഴ്, എട്ട് ലോക്‌സഭകളിലും അവകാശികളുണ്ടായിരുന്നില്ല.

6. ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യം



ഏറ്റവും കൂടുതല്‍ വനിതാ പ്രാതാനിധ്യമുള്ള സഭയെന്ന പദവി 17ാം ലോക്‌സഭയ്ക്ക് സ്വന്തം. 78 അംഗങ്ങളുമായി 14.3 ശതമാനമാണ് പെണ്‍സാന്നിധ്യം. ഇതില്‍ 46 പേര്‍ ആദ്യമായി ലോക്‌സഭയിലെത്തുന്നവരാണ്. 2014ല്‍ 62 വനിതകളാണ് ലോക്‌സഭയിലുണ്ടായിരുന്നത്.

7. മുഴുസമയ രാഷ്ട്രീയക്കാര്‍ 39 ശതമാനം മാത്രം

പുതിയ ലോക്‌സഭയില്‍ രാഷ്ട്രീയമോ സാമൂഹിക സേവനമോ പ്രൊഫഷനായി രേഖപ്പെടുത്തിയിട്ടുള്ളത് 39 ശതമാനം പേര്‍ മാത്രമാണ്. 24 ശതമാനം ബിസിനസുകാരാണ്. 38 ശതമാനം കര്‍ഷകരായാണ് പ്രൊഫഷന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  

Tags:    

Similar News