ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്ത വംശീയാതിക്രമത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് 'വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപോര്‍ട്ട്' പുറത്തിറക്കിയത്. അക്രമത്തിന്റെ തീവ്രതയ്ക്ക് കാരണം അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് പങ്കുണ്ടെന്നും സി.പി.എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വസ്തുതാറിപോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതിനെ കലാപം എന്ന് വിളിക്കുന്നത് തെറ്റാണെന്ന് റിപോര്‍ട്ട് നിഗമനം ചെയ്തു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ളപ്പോഴാണ് കലാപം എന്ന് വിളിക്കുക. ഇവിടെ ആക്രമണം ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നു. മറുവശത്ത് ആ ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടാനുള്ള തീവ്രശ്രമമാണ് നടന്നത്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും പോലിസ് ഹിന്ദുത്വ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളുടെയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും വസ്തുതാന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ നാണക്കേടിലേക്ക് നയിച്ച സംഭവമാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപം. 42 പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തില്‍ 200ലധികം പേര്‍ക്ക് പരിക്കേറ്റു. വീടുകളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും സമരക്കാര്‍ അഗ്‌നിക്ക് ഇരയാക്കി. കലാപം ആരംഭിച്ച ആദ്യ മൂന്ന് ദിവസങ്ങളിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങള്‍ രാജ്യതലസ്ഥാനത്ത് നടന്നത്.
ഡല്‍ഹിയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തിയിരുന്നുവെന്നാണ് 2020 മാര്‍ച്ച് 11ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 24 മുതല്‍ അക്രമം വര്‍ദ്ധിച്ചപ്പോള്‍ എന്തുകൊണ്ട് കര്‍ഫ്യു ഏര്‍പ്പെടുത്തിയില്ല എന്തുകൊണ്ട് സൈന്യത്തെ വിന്യസിച്ചില്ല ഡല്‍ഹി പോലിസിന്റെയും റാപിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും അധിക വിന്യാസം പോലും അപര്യാപ്തമായിരുന്നുവെന്ന് മാത്രമല്ല, വളരെ വൈകുകയും ചെയ്‌തെന്ന് റിപോര്‍ട്ട് വിശദീകരിക്കുന്നു. വംശഹത്യ ഇരകളും ദൃക്‌സാക്ഷികളുമായ 400 ഓളം പേരെ നേരില്‍കണ്ട് അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയും പറഞ്ഞു.
വസ്തുതാന്വേഷണ സംഘം 400 പേരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയത് വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ ആഭ്യന്തര മന്ത്രി കണ്ടെത്തലുകള്‍ മാര്‍ച്ച് 11ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണം ഈ വിശദീകരണത്തെ ശരിവെയ്ക്കുന്നതിനും സാധൂകരിക്കുന്നതിനും മാത്രമായിരുന്നുവെന്നും വസ്തുതാന്വേഷണ സംഘം വിശദീകരിക്കുന്നു.
രാജ്യദ്രോഹികളെ വെടിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവര്‍ ഹിന്ദുക്കളുടെ വീടുകളില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യുമെന്നുമൊക്കെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ അമിത് ഷാ തള്ളിക്കളഞ്ഞു. യഥാര്‍ഥ വിദ്വേഷ പ്രസംഗങ്ങളായി താന്‍ കരുതുന്നവ ഷാ വിശദീകരിച്ചു. 2019 ഡിസംബര്‍ 14ന് കോണ്‍ഗ്രസ് നേതാക്കളുടെ റാലിയില്‍ ഇതൊരു ജീവന്മരണ പോരാട്ടമാണെന്നും എല്ലാവരോടും തെരുവിലിറങ്ങാനും ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണമായി ഷാ ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷത്തിന്റെ റാലിയെയും ന്യൂനപക്ഷങ്ങളെയുമാണ് ഷാ കുറ്റപ്പെടുത്തിയത്. കലാപത്തെ ആസൂത്രിതമായ ഗൂഢാലോചന എന്നാണ് ഷാ വിശേഷിപ്പിച്ചത്. 36 മണിക്കൂറിനുള്ളില്‍ അക്രമം നിയന്ത്രിച്ചതിന് പൊലീസിനെ പ്രശംസിക്കുകയും ചെയ്തു.
പശ്ചിമ ഡല്‍ഹിയിലെ ബിജെപി എംപി പര്‍വേഷ് വെര്‍മയെ ഉദ്ധരിച്ച് പിടിഐ ജനുവരി 28ന് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്- ''കശ്മീരില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചത് ഡല്‍ഹിയിലും സംഭവിക്കാം. ലക്ഷക്കണക്കിന് ആളുകള്‍ ഷഹീന്‍ ബാഗില്‍ ഒത്തുകൂടുന്നു. അവര്‍ക്ക് നിങ്ങളുടെ വീടുകളില്‍ പ്രവേശിക്കാനും നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യാനും കൊല്ലാനും കഴിയും. ജനങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കേണ്ടതുണ്ട്''
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് പര്‍വേഷ് വെര്‍മ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്ര എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുകയുണ്ടായി. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കുള്ള ശിക്ഷയായിരുന്നു അത്. ഈ മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് നടപടിയെടുക്കാതിരുന്നത് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സ് ആയി മാറിയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജൂലിയോ റിബെറോ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഫെബ്രുവരി 23ന് മിശ്ര നടത്തിയ പ്രസംഗത്തിന് പുറമെ ഫെബ്രുവരി 21ലെ ശിവരാത്രി ഘോഷയാത്രകളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇരകള്‍ക്ക് ഭാഗികമായി മാത്രം നഷ്ടപരിഹാരം നല്‍കിയ ഡല്‍ഹി സര്‍ക്കാരിനെതിരെയും വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമങ്ങളെ കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.

