ബിസിനസ് സാധ്യതകളെ തകർക്കും; ബജ്‌റംഗ് ദളിന്റെ വിദ്വേഷ പ്രചരണത്തിന് നിയന്ത്രണമില്ലെന്ന് ഫേസ്ബുക്ക്

കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി ഭരണകക്ഷിയായ ബിജെപിയെ അനുകൂലിക്കുന്ന ഫേസ്ബുക്കിന്റെ നയങ്ങളിൽ പക്ഷപാതമുണ്ടെന്ന് ആ​ഗസ്തിൽ ജേണൽ റിപോർട്ട് ചെയ്തിരുന്നു.

Update: 2020-12-14 04:53 GMT

ന്യൂഡൽഹി: ബിസിനസ് സാധ്യതകളെ തകർക്കുമെന്ന പേരിൽ ബജ്‌റംഗ് ദളിന്റെ വിദ്വേഷ പ്രചരണത്തിന് നിയന്ത്രണമില്ലെന്ന് ഫേസ്ബുക്ക് ആഭ്യന്തര റിപോർട്ട്. ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകരമായ സംഘടനയായി ബജ്‌റംഗ് ദളിനെ ഫേ‌സ്ബുക്കിന്റെ സുരക്ഷാ സംഘം നേരത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയവും സുരക്ഷയും പരിഗണിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തുന്നതിൽ നിന്ന് ഫേസ്ബുക്ക് പിൻവാങ്ങിയതായി വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച റിപോർട്ട് ചെയ്തു.

ഭരണകക്ഷിയായ ബിജെപിയുമായി ബന്ധമുള്ള വലതുപക്ഷ സംഘടനയായ ബജ്‌റംഗ് ദളിനെതിരേ പ്രവർത്തിക്കുന്നതിൽ നിന്ന് ഫേ‌സ്ബുക്ക് പിൻവാങ്ങി. ബജ്‌റംഗ്ദളിനെ തകർക്കുന്നത് കമ്പനിയുടെ ബിസിനസ് സാധ്യതകളെയും ഇന്ത്യയിലെ ജീവനക്കാരെയും അപകടത്തിലാക്കാമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപോർട്ട് ചെയ്യുന്നു.

കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി ഭരണകക്ഷിയായ ബിജെപിയെ അനുകൂലിക്കുന്ന ഫേസ്ബുക്കിന്റെ നയങ്ങളിൽ പക്ഷപാതമുണ്ടെന്ന് ആ​ഗസ്തിൽ ജേണൽ റിപോർട്ട് ചെയ്തിരുന്നു. മുൻ ഫേസ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവ് അങ്കി ദാസ് മുസ് ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഭരണകക്ഷി നേതാവിനെ അനുകൂലിച്ചിരുന്നു. വിവാദം കൊഴുത്തതോടെ അങ്കി ദാസിന് ഫേസ്ബുക്കിൽ നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

ജൂൺ മാസത്തിൽ ന്യൂഡൽഹിയിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ബജ്രംഗ്ദളിന്റെ വീഡിയോയെ ചുറ്റിപ്പറ്റിയുള്ള ഫേസ്ബുക്കിന്റെ നടപടികളെ വാൾസ്ട്രീറ്റ് ജേണലിന്റെ ഏറ്റവും പുതിയ റിപോർട്ട് ഉദ്ധരിക്കുന്നു. 2.5 ലക്ഷം ആളുകളാണ് ആ വീഡിയോ കണ്ടത്. ഹിന്ദു ദേശീയത ഉയർത്തുന്ന രാഷ്ട്രീയക്കാരെ പ്രകോപിപ്പിക്കുന്നതിനു പുറമെ, ബജ്‌റംഗ് ദളിനെ ഫേസ്ബുക്കിൽ നിരോധിക്കുന്നത് ഫേ‌സ്ബുക്ക് ഉദ്യോഗസ്ഥർക്ക് ​​എതിരായ ശാരീരിക ആക്രമണങ്ങൾക്ക് കാരണമാകുമെന്ന് ഫേസ്ബുക്കിന്റെ ആഭ്യന്തര റിപോർട്ടിൽ പറയുന്നു.