സ്വത്ത് വര്‍ധനവ്: തനിക്കെതിരേ വ്യാജ പ്രചാരണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന എന്റെ പിതാവ് വഴി ലഭിച്ച എഴുപത്തിഏഴ് സെന്റ് ഭൂമിയും ഇതില്‍ നാല്പത് വര്‍ഷം മുമ്പ് റയോണ്‍സ് ജോലിക്കിടെ ഞാന്‍ നിര്‍മിച്ച വീടും അല്ലാതെ ഇന്ന് ഈ ദിവസം വരെ അന്‍പത് വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തില്‍ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലന്‍സോ എന്റെയോ കുടുംബത്തിന്റെയോ പേരില്‍ മുമ്പും ഇപ്പോഴും ഇല്ല.

Update: 2019-03-20 08:15 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ സ്വത്ത് വര്‍ധനവ് സംബന്ധിച്ച് തനിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. സ്വത്ത് വര്‍ധനവില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് പൊന്നാനി എംപിയായ ഇ ടി മുഹമ്മദ് ബഷീര്‍ ആണെന്ന് ദി ഹിന്ദു പത്രമാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നാഷനല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളുടെ പഠനത്തെ ഉറവിടമാക്കിയാണ് ദി ഹിന്ദു വാര്‍ത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളാണ് ബോധപൂര്‍വ്വം ചില കേന്ദ്രങ്ങള്‍ പടച്ചുവിടുന്നതാണെന്ന് എംപി തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നത് പ്രായോഗികമല്ലങ്കിലും അല്പസമയമെങ്കിലും എന്നില്‍ വിശ്വാസം അര്‍പ്പിച്ച പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ഇത്തരം കുപ്രചാരണങ്ങള്‍ക്ക് സാധിച്ചേക്കുമെന്ന് ഇ ടി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് എംപിമാരുടെ സ്വത്ത് വര്‍ധനവ് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട 153 ലോക്‌സഭാ എംപിമാരുടെ കണക്കുകള്‍ പരിശോധിച്ച നാഷനല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകളാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതെന്നായിരുന്നു വാര്‍ത്ത. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തുള്ള മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ സ്വത്ത് 2081 ശതമാനം വര്‍ദ്ധിച്ചതായും 2009 ല്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ 6,05,855 രൂപയായിരുന്നത് 2014 ല്‍ 1,32,16,259 രൂപയായി ഉയര്‍ന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 22 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. രണ്ടാംസ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ശിശിര്‍ കുമാര്‍ അധികാരിയുടെ സ്വത്ത് 1,700 ശതമാനമാണ് വര്‍ധിച്ചത്(2009-10,83,159 രൂപയായിരുന്നത് 2014ല്‍ 1,94,98,381 രൂപയായി). എഐഎഡിഎംകെ എംപി പി വേണുഗോപാലിന്റെ 1281 ശതമാനവും വര്‍ധിച്ചു.

കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് വര്‍ധിച്ചതും മലയാളിയായ കൊടിക്കുന്നില്‍ സുരേഷിന്റേതാണ്. 16,52,747 രൂപയായിരുന്നത് 1,32,51,330 ആയി വര്‍ധിച്ചു. 702 ശതമാനം വര്‍ധനവ്. ബിജെപിയുടെ ഡോ. രാംശങ്കര്‍ കഠേരിയയാണ് മുന്നില്‍. 15,11,000 രൂപയില്‍ നിന്ന് 1,46,34,885 ആയി വര്‍ധിച്ചു(869 ശതമാനം).

അതേസമയം, ഏതാനും ചില എംപിമാരുടെ സ്വത്ത് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്ന് തവണ കാസര്‍കോഡ് എംപിയായിരുന്ന പി കരുണാകരന്റേതാണ്. സിപിഎം നേതാവായ ഇദ്ദേഹത്തിന്റെ സ്വത്തില്‍ 67 ശതമാനം കുറവാണ് ഉണ്ടായത്. കുറഞ്ഞവരുടെ പട്ടികയില്‍ എറണാകുളം സിറ്റിങ് എംപി കെ വി തോമസും ഇടംപിടിച്ചിട്ടുണ്ട്. 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.


ഇ ടി മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


പ്രിയരേ,

പൊന്നാനിയില്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ തീര്‍ത്തും അസത്യമായ പ്രചാരണങ്ങള്‍ ബോധപൂര്‍വമായി ചില കേന്ദ്രങ്ങള്‍ പടച്ചുവിടുന്നുണ്ട്.തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഇത്തരം വ്യാജ ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നത് പ്രായോഗികമല്ലങ്കിലും അല്പസമയമെങ്കിലും എന്നില്‍ വിശ്വാസം അര്‍പ്പിച്ച പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ഇത്തരം കുപ്രചാരണങ്ങള്‍ക്ക് സാധിച്ചേക്കും.

നീണ്ടകാലം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു ഞാന്‍. ഒരു െ്രെപമറി സ്‌കൂള്‍ അധ്യാപകനായിരുന്ന എന്റെ പിതാവ് വഴി ലഭിച്ച എഴുപത്തിഏഴ് സെന്റ് ഭൂമിയും ഇതില്‍ നാല്പത് വര്‍ഷം മുമ്പ് റയോണ്‍സ് ജോലിക്കിടെ ഞാന്‍ നിര്‍മിച്ച വീടും അല്ലാതെ ഇന്ന് ഈ ദിവസം വരെ അന്‍പത് വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തില്‍ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലന്‍സോ എന്റെയോ കുടുംബത്തിന്റെയോ പേരില്‍ മുമ്പും ഇപ്പോഴും ഇല്ല.ഈ കാലത്തിനിടക്ക് ഞാന്‍ ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധന സമ്പാദന മാര്‍ഗത്തിലോ പങ്കാളിയായിട്ടുമില്ല.

ദാനശീലരുടെ കോടിക്കണക്കിന്ന് രൂപയുടെ സഹായ ധനം ക്രോഡീകരിച്ചു നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വിഷയങ്ങളില്‍ വിശ്വാസപരമായി അതീവ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍.രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ എന്റെ സാമ്പത്തിക സ്ഥിതിയില്‍ കാണിച്ച സ്വത്തിന്റെ മൂല്യത്തില്‍ കാലക്രമേണ വന്ന വര്‍ദ്ധനവും എന്റെ ശമ്പള ഇനത്തില്‍ വന്ന വരുമാനവും പതിനൊന്ന് വര്‍ഷമായി ഞാന്‍ ഉപയോഗിച്ചുവരുന്ന 2008 മോഡല്‍ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് ഇതിനപ്പുറം ഒരു മറുപടി എനിക്കില്ല.ആരാണോ ഇത്തരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നത് അവര്‍ തന്നെ അതിന്റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

2009 ല്‍ ഞാന്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ അഫിഡവിറ്റില്‍ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014 ലും 2019 ലും എന്റെ ആസ്തി.പത്തുവര്‍ ഷത്തിനിപ്പുറം എല്ലാവരുടേതും പോലെ എന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടങ്കില്‍ അത് ഈ തിരഞ്ഞെടുപ്പിലും ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ബോധ്യപ്പെടുത്തും. ഇങ്ങനെയൊരു വാര്‍ത്തയുടെ കൂടെ ചേര്‍ക്കുന്ന പാര്‍ലിമെന്റ് രേഖയില്‍ വന്ന വരുമാന വര്‍ദ്ധനവ് എന്ന പരാമര്‍ശത്തിന്ന് ഒരു പക്ഷെ കാരണമായതില്‍ ഒരു ഉദാഹരണം 2009 ല്‍ സത്യവാങ് മൂലത്തില്‍ എന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. ഇതേ വസ്തുവിന്ന് 2014 ല്‍ കാണിച്ച മൂല്യം ഇരുപത് ലക്ഷമാണ് അതായത് രണ്ടായിരം ശതമാനം വര്‍ദ്ധനവ്.

മാത്രമല്ല 120 മാസം പാര്‍ലിമെന്റ് അംഗമായ എനിക്ക് ലഭിക്കുന്ന വേദനം തന്നെ ആരോപിക്കുന്ന തുകയില്‍ അധികം വരും. ഇവിടെ പരാമര്‍ശിച്ചതല്ലാത്ത രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റ് വസ്തുക്കളോ എന്റെ കൈവശം അധികമുണ്ടങ്കിലോ ജീവിതക്കാലത്തിന്നിടക്ക് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ടങ്കിലോ പൂര്‍ണമായും ഇത്തരം ആരോപണങ്ങള്‍ തെളിയിക്കുന്നവര്‍ക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നല്‍കാന്‍ ഞാന്‍ തയ്യാറാണ്.


രണ്ടുതവണയായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം

(2009)-http://docs.myneta.info/affidavits/ls2009db/1505/e_t_muhammed Basheer.pdf

(2014 )-http://docs2.myneta.info/affidavits/ews3ls2014/273/ETMOHAMMEDBASHEER.pdf

വിശ്വസ്തതയോടെ,

ഇ.ടി.മുഹമ്മദ് ബഷീര്‍

Tags:    

Similar News