ബിജെപി- ഫേസ്ബുക്ക് ബന്ധം പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരേ പരാതിയുമായി ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്യൂട്ടീവ്
ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ട റിപോര്‍ട്ടിലാണ് അങ്കി ദാസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധം പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരേ പരാതിയുമായി ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അങ്കി ദാസ്. ഹിന്ദി ന്യൂസ് ചാനല്‍ സ്വരാജ് എക്‌സ്പ്രസ് സ്റ്റേറ്റ് ബ്യൂറോ ചീഫ് അവേഷ് തിവാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയണ് പരാതി നല്‍കിരിക്കുന്നത്. ആഗസ്ത് 16 ന് തിവാരി തനിക്കെതിരേ സൈബര്‍ ആക്രമണവും വധഭീഷണിയും ഉയര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസിലാണ് അങ്കി ദാസ് പരാതി നല്‍കിയത്.
തിവാരിക്കെതിരെ ലൈംഗിക പീഡനം, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് പോലിസിന് നല്‍കിയ പരാതിയില്‍ ദാസ് ആവശ്യപ്പെട്ടു. കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ടാല്‍ തിവാരിക്ക് പിഴയും രണ്ട് വര്‍ഷം വരെ ലൈംഗിക പീഡനത്തിനും രണ്ട് വര്‍ഷം വരെ മാനനഷ്ടത്തിനും ഏഴ് വര്‍ഷം വരെ ക്രിമിനല്‍ ഭീഷണിപ്പെടുത്താനും കഴിയും. എന്നാല്‍ തിവാരി തന്നിക്കെതിരായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞു. താന്‍ ഒരിക്കലും അങ്കി ദാസുമായി ബന്ധപ്പെടുകയോ ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'എന്തുകൊണ്ടാണ് തന്നെ പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് തനിക്കറിയില്ല. മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നാണ് തന്നിക്ക് ഇതിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്, വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ് നല്‍കി. ഇതിനെ ഭീഷണിപ്പെടുത്തുന്നതായി വിളിക്കുന്നത് പരിഹാസ്യമാണ്, തിവാരി ഒരു ഫോണ്‍ അഭിമുഖത്തില്‍ സി പി ജെയോട് പറഞ്ഞു. വീട് കത്തിക്കുമെന്ന് തുടങ്ങിയുള്ള ഭീഷണികള്‍ തന്നിക്ക് ലഭിക്കുകയും ചെയ്തതായി തിവാരി പറഞ്ഞു.
'മാധ്യമ സ്വാതന്ത്ര്യത്തോടും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തോടും പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ഒരു ഫേസ്ബുക്ക് എക്‌സിക്യൂട്ടീവ് ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ വേദിയില്‍ വിമര്‍ശിച്ചതിന് ക്രിമിനല്‍ പരാതി നല്‍കുന്നത് തികച്ചും അസംബന്ധമാണ്,'' സിപിജിയുടെ മുതിര്‍ന്ന ഏഷ്യ ഗവേഷകനായ അലിയ ഇഫ്തിഖാര്‍ പറഞ്ഞു.
ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ട റിപോര്‍ട്ടിലാണ് അങ്കി ദാസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ബിജെപിയുടെ തെലങ്കാന എംഎല്‍എയായ ടി രാജാ സിങ് അനന്ത് കുമാര്‍ ഹെഗ്ഡെ, കപില്‍ മിശ്ര എന്നിവരുള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ വിദ്വേഷപ്രചരണം നടത്തിയിട്ടും ഇവര്‍ക്കെതിരെ ഫേസ്ബുക്ക് മാനദണ്ഡങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല എന്നായിരുന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് രാജാ സിങിനെ അപകടകാരിയായ വ്യക്തിയായി ഫേസ്ബുക്ക് കണക്കാക്കിയെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാത്ത ഇന്ത്യയിലെ ഫേസ്ബുക്ക് നയത്തിനെതിരെ വാള്‍സ്ട്രീറ്റ് റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം കടുത്തതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വികലമായി പ്രസിദ്ധീകരിച്ച് ഇവ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും അങ്കി ദാസ് പരാതിയില്‍ പറയുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഭീഷണിമുഴക്കിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും അങ്കി ദാസ് പരാതിയോടൊപ്പം പോലിസിന് കൈമാറിയിട്ടുണ്ട്.'ഫേസ്ബുക്കിന്റെ വിദ്വേഷ ഭാഷണ നിയമങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയവുമായി ഏറ്റുമുട്ടുന്നു' എന്ന തലക്കെട്ടോടെ യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആഗസ്റ്റ് 14 ന് പുറത്തുവിട്ട റിപോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
അതേസമയം വാര്‍ത്ത പുറത്തുവന്നതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ വാട്‌സ് ആപിനേയും ഫേസ്ബുക്കിനേയും നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫെയ്സ്ബുക്കിലൂടെ വ്യാജ വാര്‍ത്തയും വിദ്വേഷവും ബിജെപി പ്രചരിപ്പിക്കുകയാണെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

