'നെതന്യാഹുവിന്റെ മകനെ ഇറാനിലേക്ക് നാടുകടത്തണം, യുദ്ധത്തിന് പറഞ്ഞയക്കണം': ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാന്നണ്‍

Update: 2026-04-04 02:33 GMT

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകനെ അമേരിക്കയില്‍ നിന്ന് ഇറാനിലേക്ക് നാടുകടത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാന്നണ്‍. യൂനിഫോം ധരിപ്പിച്ച് ഇറാനെതിരായ യുദ്ധത്തില്‍ അയാളെ പങ്കെടുപ്പിക്കണമെന്നും ബാന്നണ്‍ പറഞ്ഞു. ഇസ്രായേലിനെതിരെയും യുഎസിന്റെ സൈനിക ക്യാംപുകള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം കടുപ്പിക്കുന്നതിനിടെയാണ് ബാന്നണിന്റെ പ്രതികരണം.

'ഇസ്രായേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിക്കുമ്പോള്‍ യാഇര്‍ നെതന്യാഹു മാത്രമെന്താണ് മിയാമിയില്‍ അവധിക്കാലം ആഘോഷിക്കുന്നത്? അവനെ എത്രയും വേഗം ഇവിടെന്ന് പറഞ്ഞയക്കണം. സൈന്യത്തിന് അദ്ദേഹത്തെ ഏറ്റവും ആവശ്യമുള്ള സമയത്ത് അദ്ദേഹം എന്താണ് ചെയ്യുന്നത്?. എത്രയും വേഗം അവന് ഒരു പടച്ചട്ട നല്‍കണം. യുദ്ധക്കളത്തിലേക്ക് പറഞ്ഞയക്കണം'. ബാന്നണിനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഷിങ്ടണുമായി സഖ്യത്തിലേര്‍പ്പെട്ട ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ രാജകുമാരന്മാര്‍ക്കെതിരെയും ബാന്നണ്‍ വിമര്‍ശനമുന്നയിച്ചു. ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ലണ്ടനില്‍ കഴിയുന്ന ഇവരെ എത്രയും വേഗം അവിടങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് പറഞ്ഞയക്കണമെന്നും ബാന്നണ്‍ കൂട്ടിച്ചേര്‍ത്തു. നെതന്യാഹുവിന്റെ മക്കളായ യാഇറും അവ്നെറും പ്രായപൂര്‍ത്തിയായിട്ടും നിര്‍ബന്ധിത സൈനികസേവനം പൂര്‍ത്തിയാക്കിയിരുന്നില്ല.

ട്രംപ് ഭരണകൂടത്തിന്റെ ആദ്യഘട്ടത്തിലെ മുഖ്യ ഉപദേഷ്ടാക്കളിലൊരാളും 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' നീക്കത്തിലെ സുപ്രധാന ശബ്ദവുമായിരുന്നു ബാന്നണ്‍.

Tags: