ജനാഭിമുഖ കുര്‍ബാന തന്നെ തുടരും: അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ്

Update: 2021-12-24 05:41 GMT

കൊച്ചി: ജനാഭിമുഖ കുര്‍ബാന തന്നെ തുടരാന്‍ എറണാകുളംഅങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയല്‍ നിര്‍ദ്ദേശം നല്‍കി.

ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ് കത്ത് അയച്ചു. നേരത്തെ, പുതിയ കുര്‍ബാന ക്രമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആന്റണി കരിയലിന് കത്തയച്ചിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്‍ അതിരൂപതയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി കരിയല്‍ കര്‍ദിനാളിനും മറ്റ് ബിഷപ്പുമാര്‍ക്കും കത്തയച്ചത്.

പുതുക്കിയ കുര്‍ബാന നടത്താനുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ആകില്ല. തീരുമാനം അടിച്ചേല്‍പ്പിച്ചാല്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കനോന്‍ നിയമപ്രകാരം ഉള്ള ഇളവ് നിലനില്‍ക്കുന്നതിനാല്‍ പഴയ രീതി തന്നെ തുടരും എന്നും കത്തില്‍ ബിഷപ് പറയുന്നു. ക്രിസ്മസ് കുര്‍ബാനകള്‍ പുതിയ രീതിയില്‍ നടത്തണം എന്നാവശ്യപ്പെറ്റ് കര്‍ദ്ദിനാള്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ ആണ് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃതകൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിരദ്ദേശമാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സര്‍ക്കുലറിറക്കിയത്. എറണാകുളം അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന് നിര്‍ദ്ദേശവും നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃതകുര്‍ബാന നടപ്പിലാകുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

നിലവില്‍ ഏകീകൃത കൂര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് മാത്രമെ ഇളവുള്ളു. ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും എറണാകുളം അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സഭയിലെ എല്ലാ മെന്ത്രാന്‍മാരും എവിടെ പോയാലും ഏകീകൃതകുര്‍ബാന മാത്രമെ അര്‍പ്പിക്കാവു എന്ന് സര്‍ക്കുലറിലൂടെ കര്‍ശന നിര്‍ദ്ദേശം നല്കി.

Tags: