ഇസ്രായേലുമായി മികച്ച ബന്ധം പുലർത്താൻ തുർക്കി ആഗ്രഹിക്കുന്നു: ഉർദുഗാൻ

ഫലസ്തീൻ നയം ഞങ്ങളുടെ ചുവന്ന വരയാണ്. ഇസ്രായേലിന്റെ ഫലസ്തീൻ നയങ്ങൾ അംഗീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.

Update: 2020-12-26 07:36 GMT

ഇസ്താംബുൾ: തുർക്കി ഇസ്രായേലുമായി കൂടുതൽ നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും ഇരുപക്ഷവും തമ്മിൽ രഹസ്യാന്വേഷണ തലത്തിൽ ചർച്ചകൾ തുടരണമെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഫലസ്തീനികളോടുള്ള ഇസ്രായേൽ നയം സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്താംബൂളിൽ വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉർദുഗാൻ. ഇസ്രായേലിലെ ഉയര്‍ന്ന തലത്തിലുള്ള വ്യക്തികളുമായി തുര്‍ക്കിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ നയം ഞങ്ങളുടെ ചുവന്ന വരയാണ്. ഇസ്രായേലിന്റെ ഫലസ്തീൻ നയങ്ങൾ അംഗീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അവരുടെ പ്രവർത്തികൾ നിഷ്‌കരുണം അംഗീകരിക്കാനാവില്ല. ‌എന്നിരുന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1949 ൽ ഇസ്രായേലിനെ അംഗീകരിച്ച ആദ്യത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് തുർക്കി. ഉർദുഗാൻ അധികാരത്തിൽ എത്തുന്നതുവരെ അവർ ഊഷ്മളമായ ബന്ധവും ശക്തമായ വാണിജ്യ ബന്ധവും നിലനിന്നിരുന്നു.

എന്നാല്‍ അടുത്ത കാലത്തായി, വെസ്റ്റ് ബാങ്കിലുള്ള ഇസ്രായേലിന്റെ അധിനിവേശത്തെയും ഫലസ്തീനികളോടുള്ള നിലപാടിനെതിരെയും വിമര്‍ശനവുമായി തുര്‍ക്കി രംഗത്തെത്തുകയും ഇസ്രായേലിന്റെ നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു. തുര്‍ക്കി ഉടമസ്ഥതയിലുള്ള ഫ്‌ലോട്ടില്ലയില്‍ കയറിയ ഇസ്രായേല്‍ കമാന്‍ഡോകള്‍ 10 ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് ശേഷമാണ് 2010 ല്‍ തുര്‍ക്കി ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്.