വിദേശ പ്രതിനിധികള്‍ ഇന്ന് ജമ്മു കശ്മീരില്‍; സന്ദര്‍ശിക്കുന്നത് യുഎസ് ഉള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ബഹിഷ്‌ക്കരിച്ച് യൂറോപ്യന്‍ യൂനിയന്‍
യുഎസ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, ഗയാന, ബ്രസീല്‍, നൈജീരിയ, നൈജര്‍, അര്‍ജന്റീന, ഫിലിപ്പൈന്‍സ്, നോര്‍വേ, മൊറോക്കോ, മാലദ്വീപ്, ഫിജി, ടോഗോ, ബംഗ്ലാദേശ്, പെറു എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സന്ദര്‍ശക സംഘത്തിലുള്ളത്.
ശ്രീനഗര്‍: കശ്മീരിന് സവിശേഷമായ അധികാരം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ കേന്ദ്രം എടുത്തുകളഞ്ഞതിനു ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ 17 അംഗ പ്രതിനിധി സംഘം ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു ജമ്മു കശ്മീരിലെത്തും.
അതേസമയം, 'നിയന്ത്രിത സന്ദര്‍ശന'ത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സന്ദര്‍ശനം ബഹിഷ്‌ക്കരിച്ചു. അടുത്തിടെ, യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള തീവ്രവലതു പക്ഷ പാര്‍ട്ടികളില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഒക്ടോബറില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
യുഎസ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍, ഗയാന, ബ്രസീല്‍, നൈജീരിയ, നൈജര്‍, അര്‍ജന്റീന, ഫിലിപ്പൈന്‍സ്, നോര്‍വേ, മൊറോക്കോ, മാലദ്വീപ്, ഫിജി, ടോഗോ, ബംഗ്ലാദേശ്, പെറു എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് സന്ദര്‍ശക സംഘത്തിലുള്ളത്. പ്രതിനിധികളെ ആദ്യം ശ്രീനഗറിലേക്കും പിന്നീട് ജമ്മുവിലേക്കും കൊണ്ടുപോവും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മര്‍മുവുമായും മറ്റു ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും.
ശ്രീനഗറില്‍ അവരെ ബദാമി ബാഗിലേക്ക് കൊണ്ടുപോകും. അവിടെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് സൈന്യം വിശദീകരിക്കും. തുടര്‍ന്ന് കശ്മീര്‍ ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകരടക്കം പൗര സമൂഹ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തും. 'ഷെഡ്യൂളിംഗ്' കാരണങ്ങളാല്‍ ആസ്‌ത്രേലിയയില്‍നിന്നുള്ള നയതന്ത്രജ്ഞരും നിരവധി ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികളും സന്ദര്‍ശനത്തില്‍നിന്നു പിന്‍മാറി.