മോദി സര്‍ക്കാരിനായി പിആര്‍ വര്‍ക്ക്; കലാപക്കൊടി ഉയര്‍ത്തി ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തകര്‍

ചാനല്‍ മാധ്യമ പ്രവര്‍ത്തനമല്ലാത്ത മറ്റെല്ലാം ചെയ്യുന്നുവെന്നാണ് കത്തില്‍ കുറ്റപ്പെടുത്തുന്നത്.

Update: 2021-04-27 09:40 GMT

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനല്‍ എഡിറ്റര്‍മാര്‍ മോദി സര്‍ക്കാരിനായി നടത്തുന്ന പിആര്‍ വര്‍ക്കിനെതിരേ കലാപക്കൊടി ഉയര്‍ത്തി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തകരെന്നുള്ള തങ്ങളുടെ മനസാക്ഷി ഉയര്‍ത്തിപ്പിടിച്ചാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനായി എഡിറ്റര്‍മാര്‍ നടത്തുന്ന കുഴലൂത്ത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചാനലിലെ ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്.

ഈ ആവശ്യമുയര്‍ത്തി വിരമിച്ചതും നിലവിലുള്ളവരുമായി നിരവധി ജീവനക്കാര്‍ ടൈംസ് ഗ്രൂപ്പ് എംഡി വിനീത് ജെയിന് ഒരു തുറന്ന കത്തെഴുതി. കൂടാതെ, ചാനലിന്റെ എഡിറ്റര്‍മാരായ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍, പദ്മജ ജോഷി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.

ചാനല്‍ മാധ്യമ പ്രവര്‍ത്തനമല്ലാത്ത മറ്റെല്ലാം ചെയ്യുന്നുവെന്നാണ് കത്തില്‍ കുറ്റപ്പെടുത്തുന്നത്.കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുപകരം, ചാനലിന്റെ എഡിറ്റര്‍മാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നതില്‍ വ്യാപൃതരാണെന്നും പ്രധാനമന്ത്രിയെ ചീത്തപ്പേരില്‍ നിന്ന് രക്ഷിക്കുന്നതിന് എല്ലാ രീതികളും പ്രയോഗിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ കത്തില്‍ കുറ്റപ്പെടുത്തി.

എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ട ഒരു സര്‍ക്കാരിന് കുഴലൂത്ത് നടത്തുന്ന പിആര്‍ വര്‍ക്ക് മാത്രമാണ് ചാനല്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ചാനലിന്റെ എഡിറ്റര്‍മാര്‍ക്ക് അയച്ച കത്തില്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.

ബിജെപിക്കെതിരായ വാര്‍ത്തകള്‍ മുക്കുകയും ബിജെപി ഇതര സര്‍ക്കാരുകളെയും നേതാക്കളെയും ലക്ഷ്യമിട്ട് വാര്‍ത്തകള്‍ ചമയ്ക്കുകയും ബിജെപി ഐടി സെല്‍ അജണ്ട നടപ്പാക്കുകയുമാണ് ചാനല്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

Tags:    

Similar News