അനധികൃത മണല്‍ക്കടത്തെന്ന്: സിഡ്‌കോയുടെ 5.24 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Update: 2023-04-03 14:47 GMT

തിരുവനന്തപുരം: അനധികൃത മണല്‍ക്കടത്ത് ആരോപിച്ച് സിഡ്‌കോ ടെലികോം സിറ്റി പദ്ധതിയുടെ 5.24 കോടിയുടെ സ്വത്തുക്കള്‍ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ നടന്ന മണല്‍ക്കടത്തിലാണ് നടപടി. മേനംകുളത്തെ മണല്‍വാരലുമായി ബന്ധപ്പെട്ട് 11 കോടി രൂപയുടെ നഷ്ടമുണ്ടായതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മേനംകുളത്തെ പദ്ധതി പ്രദേശത്തുനിന്ന് 60 കോടിയുടെ മണല്‍ കടത്തിയെന്നും ആറേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടന്നെന്നുമാണ് ഇഡി ആരോപണം. കേസുമായി ബന്ധപ്പെട്ട് സിഡ്‌കോ മുന്‍ എം ഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചി ഓഫിസില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നിരവധി അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന സജി ബഷീറിനെതിരേ നിലവില്‍ 15 വിജിലന്‍സ് കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. ആരോപണങ്ങളെ തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. മണല്‍ കടത്ത് കേസിന് പുറമെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചര്‍ വാങ്ങിയതിലുള്ള ക്രമക്കേട്, സിഡ്‌കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റിയത് തുടങ്ങി നിരവധി കേസുകളാണ് സജി ബഷീറിനെതിരെയുള്ളത്.

Tags:    

Similar News