സ്വപ്ന രഹസ്യമൊഴി നൽകിയത് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തള്ളി ഇഡി

കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ഇഡി ആവർത്തിക്കുന്നു.

Update: 2022-10-28 06:19 GMT

ന്യൂഡൽഹി: സ്വപ്നയുടെ മൊഴിയുടെ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തള്ളി ഇഡിയുടെ എതിർ സത്യവാങ് മൂലം. സ്വപ്ന രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് ഇഡിയുടെ സത്യവാങ് മൂലത്തില്‍ പറയുന്നത്. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ഇഡി ആവർത്തിക്കുന്നു. സ്വർണക്കടത്തിലെ വിചാരണ മാറ്റണമെന്ന ഹരജിയിലാണ് ഇഡി എതിർ സത്യവാങ്മൂലം നൽകിയത്.

സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഏജൻസി ഹരജി നല്‍കിയത്. കേരളത്തിൽ വിചാരണ നടപടികൾ നടന്നാൽ അത് അട്ടിമറിക്കപ്പെടുമെന്നാണ് ഇഡിയുടെ ഹരജിയിലെ ആരോപണം.

ഹരജിയിൽ കക്ഷി ചേർന്ന സംസ്ഥാന സർക്കാർ ഇഡിയുടെ ആവശ്യം സാങ്കൽപിക ആശങ്കയാണെന്നും സംസ്ഥാനത്തെ ജൂഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും വാദിച്ചിരുന്നു. കേസിൽ പ്രതിയായ എം ശിവശങ്കറും കോടതിയിൽ തടസ ഹരജി നൽകിയിട്ടുണ്ട്. ഇതിനിടെ ഇഡിയുടെ ആവശ്യത്തെ പിന്തുണച്ച് പ്രതികളായ സരിത്തും സ്വപ്നയും കോടതിയെ സമീപിച്ചു.

Similar News