തിരഞ്ഞെടുപ്പ് അവലോകനം: ഭരണവിരുദ്ധ വികാരമില്ല; തുടര്‍ഭരണം ഉറപ്പാക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍

Update: 2026-04-12 03:07 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ കമ്മിറ്റികളുടെയും പ്രാഥമിക വിലയിരുത്തല്‍. തുടര്‍ഭരണം ഉറപ്പാക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. സംസ്ഥാനത്ത് പോളിങ് ശതമാനം ഉയര്‍ന്നപ്പോള്‍ വോട്ട് വിഹിതത്തില്‍ നേരിയ ഇടിവുണ്ടായേക്കാം എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും, അധികാരം നിലനിര്‍ത്താന്‍ കഴിയുന്ന മാര്‍ജിനിലേക്ക് എത്താന്‍ കഴിയുമെന്ന് ബൂത്തുതല കണക്കുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിശ്വസിക്കുന്നു.

തൃശൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ക്ക് വലിയ മങ്ങലേറ്റിട്ടുണ്ട്. ജില്ലയില്‍ തൃശൂര്‍, മണലൂര്‍, ചാലക്കുടി എന്നീ മൂന്ന് സീറ്റുകള്‍ നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂര്‍ മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കുമെന്ന വലിയ ആശങ്ക പാര്‍ട്ടിക്കുണ്ട്. ജില്ല കണ്ട ഏറ്റവും കനത്ത മത്സരം നടന്ന മണലൂരില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ വിജയത്തില്‍ നിര്‍ണായകമാകും. ഇതിനുപുറമെ, കൊടുങ്ങല്ലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റം, ഗുരുവായൂരിലെ സമുദായ വോട്ടുകള്‍, ഇരിങ്ങാലക്കുടയിലെ സഭാ വോട്ടുകള്‍ എന്നിവയും പാര്‍ട്ടിയെ കാര്യമായി ആശങ്കപ്പെടുത്തുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇരു മുന്നണികളും വലിയ പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണുന്നത്. ഇടതുകോട്ടകളില്‍ ചിലയിടങ്ങളില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ജില്ലയിലെ ആകെയുള്ള 13 സീറ്റുകളില്‍ എട്ട് സീറ്റുകള്‍ നിലനിര്‍ത്തുമെന്നും എന്നാല്‍ അഞ്ച് സീറ്റുകള്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം, ജില്ലയില്‍ പത്ത് സീറ്റുവരെ നേടാമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ബേപൂര്‍, പേരാമ്പ്ര, എലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും അവിടെ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പൊതുവെ അനുകൂലമായ സാഹചര്യമാണ് എല്‍ഡിഎഫ് കാണുന്നത്. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളില്‍ സിറ്റിങ് സീറ്റായ കോവളം ഒഴികെ ബാക്കി 13 ഇടത്തും എല്‍ഡിഎഫ് വിജയിക്കുമെന്നും ജില്ലയില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നേമത്തും തിരുവനന്തപുരത്തും അതിശക്തമായ മത്സരം നടന്നുവെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയും. പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളും എല്‍ഡിഎഫ് നിലനിര്‍ത്തുമെങ്കിലും, ആലപ്പുഴയില്‍ നിലവിലുള്ള എട്ട് മണ്ഡലങ്ങളില്‍ അരൂരും കുട്ടനാടും ഉള്‍പ്പെടെ മൂന്നെണ്ണം നഷ്ടപ്പെട്ടേക്കാം. അമ്പലപ്പുഴയില്‍ പക്ഷെ എച്ച്. സലാം മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. കൊല്ലത്ത് കടുത്ത മത്സരം നടന്ന കുണ്ടറയിലും കുന്നത്തൂരും ഉള്‍പ്പെടെ ആറു മുതല്‍ ഒമ്പത് വരെ സീറ്റുകളില്‍ വിജയസാധ്യതയുണ്ട്. കോട്ടയത്ത് ഏറ്റുമാനൂര്‍, പാലാ തുടങ്ങിയ മണ്ഡലങ്ങളിലും, എറണാകുളത്ത് കളമശ്ശേരി, കൊച്ചി ഉള്‍പ്പെടെയുള്ള അഞ്ച് സിറ്റിങ് സീറ്റുകളും നിലനിര്‍ത്താനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫ് തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ ഭൂരിപക്ഷം കുറഞ്ഞാലും 10 സീറ്റുകള്‍ നിലനിര്‍ത്താനും മലപ്പുറത്ത് പൊന്നാനിയും തവന്നൂരും വിജയിക്കാനും കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു. കണ്ണൂരില്‍ പേരാവൂരും ഇരിക്കൂറും ഒഴികെ ബാക്കി ഒമ്പത് ഇടങ്ങളും നിലനിര്‍ത്തുമെന്നും, തളിപ്പറമ്പിലും പയ്യന്നൂരിലും വിമതര്‍ അട്ടിമറി നടത്തില്ലെന്നും ഉറപ്പിച്ചു പറയുന്നു. കാസര്‍ക്കോട് ഉദുമയില്‍ കനത്ത മത്സരമാണെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ ബൂത്തുതല അവലോകന കണക്കുകള്‍ വലിയ രീതിയില്‍ പരാജയപ്പെട്ടിരുന്നു എന്നത് യാഥാര്‍ഥ്യമാണെങ്കിലും, ചില ജില്ലകളില്‍ സീറ്റുകള്‍ കുറഞ്ഞാലും തുടര്‍ഭരണം ഉറപ്പാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

Tags: