പരിസ്ഥിതിലോല മേഖല: കേരളം ഭേദഗതി ഹരജി സമർപ്പിക്കും
പ്രളയപശ്ചാത്തലത്തിൽ 2019 ഒക്ടോബറിൽ ചേർന്ന മന്ത്രിസഭയോഗം, സംരക്ഷിത വനമേഖലകൾക്കും ദേശീയ ഉദ്യാനങ്ങൾക്കും സമീപം ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ച് തീരുമാനം കൈക്കൊണ്ടത് സർക്കാറിനെ തിരിഞ്ഞുകുത്തുകയാണ്.
തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്) ഉണ്ടായിരിക്കണമെന്ന സുപ്രിംകോടതി വിധി മറികടക്കാൻ സംസ്ഥാനം ഭേദഗതി ഹരജി സമർപ്പിക്കും. തുടർനടപടികൾ ചർച്ചചെയ്യാൻ ബുധനാഴ്ച മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനവാസമേഖലകൾ ഒഴിവാക്കി വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക പ്രദേശങ്ങൾ (ഇക്കോ സെൻസിറ്റിവ് സോൺ) നിർണയിക്കണമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയില്ലെന്ന് യോഗശേഷം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, പ്രളയപശ്ചാത്തലത്തിൽ 2019 ഒക്ടോബറിൽ ചേർന്ന മന്ത്രിസഭയോഗം, സംരക്ഷിത വനമേഖലകൾക്കും ദേശീയ ഉദ്യാനങ്ങൾക്കും സമീപം ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ച് തീരുമാനം കൈക്കൊണ്ടത് സർക്കാറിനെ തിരിഞ്ഞുകുത്തുകയാണ്. അപ്രകാരം തീരുമാനമെടുത്ത സർക്കാറാണ് സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകാൻ പുറപ്പെട്ടിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, അത്തരം പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് മന്ത്രി പറഞ്ഞു.
പരിസ്ഥിതി സംവേദക മേഖല നിർദേശിച്ച് ഇതിനകം കേന്ദ്രത്തിന് നൽകിയ അപേക്ഷകൾ നിലനിർത്തിക്കൊണ്ടുതന്നെ കോടതി ഉത്തരവിൻറെ ഖണ്ഡിക 44 (f)ൽ പറയുന്നപ്രകാരം ജനവാസമേഖല ഒഴിവാക്കി നിലവിലെ നിർദേശം തന്നെ വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും സെൻട്രൽ എംപവേർഡ് കമ്മിറ്റിക്കും സമർപ്പിച്ച് സുപ്രിംകോടതിയിൽനിന്ന് ഇളവ് വാങ്ങും. നിലവിലെ നിർമാണങ്ങൾ സംബന്ധിച്ചും ഓരോ പ്രദേശത്തെയും വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ചുമുള്ള വിശദാംശം സമയബന്ധിതമായി തയാറാക്കി സുപ്രിംകോടതിക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

