ഇറാനിലെ ഭൂചലനം: പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു

യുഎഇയിലെ തീരപ്രദേശങ്ങളായ അബൂദബി, ദുബയുടെ വടക്കന്‍മേഖല, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ 10 കിലോമീറ്ററിനുള്ളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പം മൂലമുണ്ടാവുന്ന അപകടസാധ്യതകളെ വിശകലനം ചെയ്യുന്ന എര്‍ത്ത് ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോസ്റ്റ് ചെയ്ത ഒരു സൂചികയിലൂടെ വ്യക്തമാക്കി.

Update: 2019-10-21 14:27 GMT

ദുബയ്: ദക്ഷിണ ഇറാനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് റിക്റ്റര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ദുബയ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി റിപോര്‍ട്ട്. യുഎഇ സമയം തിങ്കളാഴ്ച(ഒക്ടോബര്‍ 21) 14:58നാണ് തെക്കന്‍ ഇറാനില്‍ ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രമായ നാഷനല്‍ സെന്റര്‍ ഓഫ് മെറ്ററോളജി അറിയിച്ചു. അതേസമയം, ഭൂചലനത്തിന്റെ തീവ്രത 5.4 ആയിരുന്നുവെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് യൂറോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനിലെ കുഖേര്‍ഡ് പട്ടണത്തിനടുത്താണ് ഭൂചലനമുണ്ടായതെന്നും ഫാര്‍സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഭൂചലനവും കുലുക്കവും വിറയലും അനുഭവപ്പെട്ടതിന്റെ വീഡിയോയും പ്രദേശവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഒരു മിനിറ്റ് മുമ്പാണ് യുഎഇയിലെ ദുബയില്‍ ഭൂചലനം ഉണ്ടായതെന്ന് ജെഎല്‍ടി ഏരിയയിലുള്ള മറൂണ്‍ ടാബെറ്റ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

    യുഎഇയിലെ തീരപ്രദേശങ്ങളായ അബൂദബി, ദുബയുടെ വടക്കന്‍മേഖല, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ 10 കിലോമീറ്ററിനുള്ളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പം മൂലമുണ്ടാവുന്ന അപകടസാധ്യതകളെ വിശകലനം ചെയ്യുന്ന എര്‍ത്ത് ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോസ്റ്റ് ചെയ്ത ഒരു സൂചികയിലൂടെ വ്യക്തമാക്കി. ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നതായി ദേരയിലുള്ളവരും വ്യക്തമാക്കി. കെട്ടിടം കുലുങ്ങുന്നതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടെന്നും അത്ര ശക്തമായിരുന്നില്ലെന്നും എന്‍ജിനീയറായ ഫിലിപ്പീന സാറാ ഗാസപ്പോ(30) ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ഞങ്ങള്‍ ദേരയിലെ ഇരട്ട ഗോപുരത്തിന്റെ 19ാം നിലയിലായതിനാലാണോ അത്ര അനുഭവപ്പെട്ടതെന്ന് അറിയില്ല. ഞാനും സഹപ്രവര്‍ത്തകരും മേശകള്‍ക്കടിയില്‍ സുരക്ഷിതമായി ഇരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. കാരണം സാധനങ്ങള്‍ കുലുങ്ങുകയും ചുമരിലും മറ്റുമുള്ള അലങ്കാരവസ്തുക്കള്‍ വീഴുകയും ചെയ്തു. ഇത് ഒരു മിനിറ്റോളം നീണ്ടുനിന്നതായാണ് തോന്നുന്നതെങ്കിലും കൃത്യമായ സമയം പറയാനാവില്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്കു വേണ്ടി പ്രാര്‍ഥിക്കുകയാരുന്നുവെന്നും ഗാസപോ പറഞ്ഞു.

    30-40 കീചെയിന്‍ ശേഖരത്തില്‍ രണ്ടെണ്ണം വിറയ്ക്കുന്നതായി എനിക്ക് തോന്നിയെന്നും ഈ സമയം ചുറ്റിലുമുള്ള സഹപ്രവര്‍ത്തകരെ നോക്കിയപ്പോള്‍ ആരും ശ്രദ്ധിക്കുന്നിലെന്നും കണ്ടപ്പോള്‍ ഉച്ചയ്ക്ക് അമിതമായി ഭക്ഷണം കഴിച്ചതിനാലാവാമെന്നാണ് ധരിച്ചെന്നും പിന്നീടാണ് ഭൂചലനമാണെന്ന് അറിഞ്ഞതെന്നും ഇന്ത്യക്കാരിയായ ഷിനി ഷാജുദ്ദീന്‍ പറഞ്ഞു.





Tags: