പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങിയെന്ന് ഇ ശ്രീധരന്‍
തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
പാലക്കാട്: പാലക്കാട് എംഎൽഎ ഓഫീസ് തുടങ്ങിയെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരൻ. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ഞാന്‍ ആദ്യം പറഞ്ഞത് ബിജെപിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യത. ആരെയും പിന്തുണക്കില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്ത്. ബിജെപിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കുറച്ച് കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയില്‍ തുടരും. എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാര്‍ട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡന്‍സ് നല്‍കും. പാലാക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് ശ്രീധരന്‍ പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവും സംസ്ഥാനവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോൽസാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇ ശ്രീധരന്റെ പ്രസ്താവന ഇവിഎം അട്ടിമറി നടന്നെന്നതിനുള്ള തെളിവാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം.