സ്വർണക്കടത്തുകാരായ പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്‌ഐ

സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷന്‍ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്ടിയും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോല്‍പന്നങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Update: 2022-04-25 12:06 GMT

കണ്ണൂർ: സ്വർണക്കടത്തുകാരും ലഹരി ക്വട്ടേഷന്‍ മാഫിയക്കാരുമായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ. ഇത്തരം മാഫിയ പ്രവർത്തകർക്കെതിരേ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ കരുത്തുറ്റ പ്രതിരോധമാണ് തീര്‍ത്തതെന്ന് ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലഹരി ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരേ ജില്ലയില്‍ ഡിവൈഎഫ്‌ഐ കരുത്തുറ്റ പ്രതിരോധമാണ് തീര്‍ത്തത്. ഇത്തരം സംഘങ്ങളിലേക്ക് യുവാക്കള്‍ പോകുന്നത് തടയാന്‍ ഡിവൈഎഫ്‌ഐ ഇടപെടല്‍ കൊണ്ട് സാധിച്ചു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങള്‍ ശ്രമിക്കുകയാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റ് ഇതിന്റെ ഭാഗമായി വരികയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

വ്യാജ പ്രചാരണത്തിന് എതിരായി സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘാം​ഗങ്ങളായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്കെതിരേ ഇന്നലെ അസി. കമ്മീഷണര്‍ക്ക് ഡിവൈഎഫ്ഐ പരാതി നല്‍കിയിരുന്നു. ഇപ്പോഴും അവശേഷിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ നാടിന് നേര്‍ക്ക് നിന്ന് വെല്ലുവിളി ആണെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടി വരും. ഇത്തരം പൊതുശല്യങ്ങളെ ഒറ്റപ്പെടുത്താന്‍ ഏവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷന്‍ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്ടിയും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോല്‍പന്നങ്ങളുമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവാക്കള്‍ക്ക് തൊഴിലില്ലാതായതോടെ വേഗത്തില്‍ ധന സമ്പാദനം നടത്തുന്നതിന് സ്വര്‍ണ കള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളില്‍ ചേക്കേറുന്ന സ്ഥിതിയാണ്. തൊഴിലില്ലായ്മയെ ചെറുക്കാന്‍ പന്തം കൊളുത്തി പ്രകടനം പോര, മഹാ സമരങ്ങള്‍ വേണമെന്നും റിപോര്‍ട്ടിലുണ്ട്.

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളുമായി കണ്ണൂര്‍ ജില്ലയിലെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കലിന് അര്‍ജുന്‍ ആയങ്കിയും സംഘവും ഉപയോഗിച്ച കാര്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. സിപിഎമ്മും ഡിവൈഎഫ്‌ഐയും പല തവണ തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി അനുഭാവികളെന്ന തരത്തില്‍ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരിടുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഇപ്പോഴും പിന്തുണ ലഭിക്കുന്നുണ്ട്.