തമിഴ്‌നാട്ടില്‍ സവര്‍ണര്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

ദലിതരെ വഴി നടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. ബുധനാഴ്ച രാത്രിയാണ് അശോകിനെ ഒരു സംഘം കൊലപ്പെടുത്തിയത്.

Update: 2019-06-13 12:51 GMT

ചെന്നൈ: ഡിവൈഎഫ്‌ഐ തിരുനെല്‍വേലി ജില്ലാ ട്രഷറര്‍ അശോകിനെ സവര്‍ണ ജാതി ഭ്രാന്തന്‍മാര്‍ വെട്ടിക്കൊന്നു. ദലിതരെ വഴി നടക്കാന്‍ അനുവദിക്കാതിരിക്കുന്നതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. ബുധനാഴ്ച രാത്രിയാണ് അശോകിനെ ഒരു സംഘം കൊലപ്പെടുത്തിയത്.

കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അശോകിന്റെ ബന്ധുക്കളും തിരുനെല്‍വേലിമധുരൈ ദേശീയ പാത ഉപരോധിച്ചു.ദളിത് സമുദായത്തില്‍നിന്നുള്ള ആളാണ് അശോക്.അശോകും സമുദായത്തിലെ ഭൂരിപക്ഷം പേരും ഗംഗൈകൊണ്ടാനിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു.

സവര്‍ണ സമുദായമായ മരവാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തിനടുത്ത് കൂടെയാണ് ദലിത് സമുദായക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് പോവുന്ന വഴി. ജോലിക്ക് പോവുന്ന ദലിത് തൊഴിലാളികളെയും സ്ത്രീകളെയും സവര്‍ണര്‍ പലപ്പോഴും ആക്രമിക്കാറുണ്ട്. ഇതിനെതിരേ അശോകിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധമുയര്‍ത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

Tags:    

Similar News