പൗരത്വ ഭേദഗതി: പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ

സംഘടിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

Update: 2019-12-26 07:30 GMT

ദുബയ്: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച നാഇഫില്‍ പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ. സംഘടിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

നാഇഫില്‍ നടന്ന പ്രതിഷേധം ആസൂത്രിമായിരുന്നില്ലെന്നും ഒരു സംഘടനയുടെയും കീഴിലായിരുന്നില്ലെന്നും യുഎഇ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് പ്രതിഷേധം നീണ്ടത്. ഇതില്‍ പങ്കെടുത്തവരെ മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ യുഎഇ ഇടപെടില്ല. രാഷ്ട്രീയ നിഷ്പക്ഷതയും സഹിഷ്ണുതയുമാണ് യുഎഇയുടെ നിലപാട്. മറ്റ് രാജ്യങ്ങള്‍ക്കെതിരായി റാലിയോ യോഗങ്ങളോ സംഘടിപ്പിക്കാന്‍ യുഎഇയെ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ പൊതുയോഗങ്ങള്‍ക്കും ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി നേടേണ്ടതുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.


Tags:    

Similar News