കേസ് പിൻവലിക്കാൻ സമ്മര്‍ദ്ദം, കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണി'; കഞ്ചാവ് മാഫിയക്കെതിരെ പതിനഞ്ചുകാരന്റെ പിതാവ്
തിരുവനന്തപുരം : വര്‍ക്കല അയിരൂരിൽ പതിനഞ്ചുകാരനെ കഞ്ചാവ് മാഫിയ ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍. കേസ് പിൻവലിക്കാൻ നിരന്തര സമ്മര്‍ദ്ദമുണ്ടെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഒമ്പത് ദിവസമായിട്ടും ഒരാളെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. നീതി തേടി കുടുംബം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ നാലംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതി വര്‍ക്കല പൊലീസിന് കിട്ടുന്നത് ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ്. മൊഴിയെടുക്കാനോ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ എഫ്ഐആറിൽ ശരിയായി രേഖപ്പെടുത്താനോ പോലും പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല സംഭവം നടന്ന് ഒമ്പത് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാനും കഴിഞ്ഞിട്ടില്ല. അതിനിടെയാണ് പ്രതികളുടെ കുടുംബാംഗങ്ങൾ കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന പുതിയ ആരോപണം . ജീവഭയം കൊണ്ട് ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ് കുടുംബം. അതിന് ശേഷം പഠനവും വഴിമുട്ടിയ അവസ്ഥയിലെന്ന് കുട്ടി പറയുന്നു.