ബാബരി വിധിയില്‍ സന്തോഷം; പുനപ്പരിശോധനാ ഹരജി നല്‍കുന്നത് ഇരട്ടത്താപ്പെന്ന് രവിശങ്കര്‍

സുപ്രിം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുമ്പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്

Update: 2019-12-02 01:07 GMT

കൊല്‍ക്കത്ത: ബാബരി കേസിലെ സുപ്രിംകോടതി വിധിയില്‍ സന്തോഷമാണുള്ളതെന്നും പുനപ്പരിശോധനാ ഹരജി നല്‍കാനുള്ള ഓള്‍ ഇന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെയും തീരുമാനം ഇരട്ടത്താപ്പാണെന്നും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ദേശീയകാംപയിന്‍ പ്രഖ്യാപനത്തിനിടെയാണ് രവിശങ്കറിന്റെ പരാമര്‍ശം. സുപ്രിംകോടതി ഒരു തീരുമാനമെടുക്കുമ്പോള്‍ അതില്‍ എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം ഉണ്ടായിക്കൊള്ളണമെന്നില്ല. വ്യത്യസ്തരായ ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാവാം. സുപ്രിം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുമ്പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്. വിധി പുനപ്പരിശോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

    തര്‍ക്ക സ്ഥലത്ത് പള്ളി പണിയണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ വിഷയം വളരെ മുമ്പ്തന്നെ പരിഹരിക്കപ്പെടുമായിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച സുപ്രിം കോടതി നിലപാടില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ പള്ളി നിര്‍മിക്കണമെന്ന പിടിവാശി നിരര്‍ഥകമാണ്. തര്‍ക്കപ്രദേശത്ത് ഒരു ഭാഗത്ത് ക്ഷേത്രവും മറുഭാഗത്ത് പള്ളിയും നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കണമെന്ന് 2003 മുതല്‍ താന്‍ പറയുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് രംഗം ശക്തിപ്പെടുത്താന്‍ മുസ് ലിംകളും ഹിന്ദുക്കളും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News