'മറ്റു പാര്‍ട്ടികളെ പകര്‍ത്താന്‍ നോക്കരുത്'; പ്രായപരിധി മാനദണ്ഡം: സിപിഐയില്‍ ഭിന്നത
പ്രായപരിധി നടപ്പായാൽ കെ ഇ ഇസ്മയിൽ കീഴ്ഘടകമായ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ഇറങ്ങേണ്ടിവരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം: നേതൃത്വത്തില്‍ പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാനുള്ള നീക്കത്തില്‍ സിപിഐയില്‍ ഭിന്നത. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പുമായി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തി. പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തതാണ് പുതിയ പരിഷ്‌കാരം എന്നാണ് വിമര്‍ശനം. മറ്റു പാര്‍ട്ടികളെ പകര്‍ത്താന്‍ സിപിഐ ശ്രമിക്കരുത് എന്നും വിമര്‍ശനമുയര്‍ന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സാണ് പ്രായ പരിധി.
എക്സിക്യൂട്ടിവ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃ ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്നാണ് ധാരണ. ഇതില്‍ ഇളവു നല്‍കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി പദത്തില്‍ 65 വയസ്സും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാണ് പ്രായ പരിധി. ബ്രാഞ്ച് സെക്രട്ടറിക്ക് പ്രായപരിധിയില്ല.
കെ ഇ ഇസ്മയിൽ പക്ഷത്തെ പ്രമുഖനാണ് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. പ്രായപരിധി നടപ്പായാൽ കെ ഇ ഇസ്മയിൽ കീഴ്ഘടകമായ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ഇറങ്ങേണ്ടിവരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കെ ഇ ഇസ്മയിൽ പക്ഷത്തെ നിയന്ത്രിക്കുകയും കാനത്തിനെതിരേ ഒളിയമ്പുകളെറിയുകയും ചെയ്യുന്നത് കണ്ണൂരിൽ നിന്നുള്ള സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സിഎൻ ചന്ദ്രനാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
