നാമനിര്‍ദേശ പത്രികയിലെ സ്വത്തില്‍ കള്ളത്തരം; അമിത് ഷായെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ സ്വത്തുവകകള്‍ മറച്ചുവെച്ചെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്റെ പരാതി. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ഷായ്‌ക്കെതിരെ നടപടിവേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Update: 2019-04-06 09:47 GMT

ന്യൂഡല്‍ഹി: ഗാന്ധിനഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ സ്വത്തുവകകള്‍ മറച്ചുവെച്ചെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസിന്റെ പരാതി. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ഷായ്‌ക്കെതിരെ നടപടിവേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം 66.5 ലക്ഷം മൂല്യമുള്ള വസ്തുവിന് അമിത് ഷാ വില കുറച്ചു കാട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിന്റെ മൂല്യമായി 25 ലക്ഷം രൂപ മാത്രമാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ കാണിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് അമിത് ഷാ അദ്ദേഹത്തിന്റെ രണ്ട് വസ്തുക്കള്‍ പണയം വെച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കോമേഴ്ഷ്യല്‍ കോര്‍പ്പറേറ്റീവ് ബാങ്കിലാണ് അമിത് ഷാ സ്വത്തുക്കള്‍ പണയംവെച്ചതെന്നും മകന്റെ കമ്പനിക്ക് 25 കോടിയുടെ ലോണിനുവേണ്ടിയാണ് ഇത് ചെയ്തതെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തനിക്ക് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അമിത് ഷായെ അയോഗ്യനാക്കാനുളള നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നോട്ടുപോകണമെന്നും തെറ്റായ സത്യവാങ്മൂലം ഫയല്‍ ചെയ്തതിന് അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.


Tags:    

Similar News