തര്‍ക്കം തുടര്‍ക്കഥ; ഡിജിറ്റല്‍ ഇടപാടുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് പമ്പുടമകള്‍

Update: 2024-01-12 07:18 GMT

കൊല്ലം: ഇടപാടുകാരുമായുള്ള തര്‍ക്കം തുടര്‍ക്കഥയാവുന്നതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ പമ്പ് ഉടമകള്‍ നിര്‍ബന്ധിതരാവുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. ഉപഭോക്താക്കള്‍ അതിന്റേതായ ക്ഷമ കാണിക്കാത്തപക്ഷം ഇത്തരം ഇടപാടുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും. ബാങ്കിന്റെയും മറ്റും സാങ്കേതിക തകരാറുമൂലം നിരന്തരം പ്രശ്‌നങ്ങളുണ്ടാവുന്നുണ്ട്. ഇതുകാരണം പമ്പിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും പതിവാണ്. ഓരോ പമ്പിലും നടക്കുന്ന ബിസിനസിന്റെ 70 ശതമാനവും ഡിജിറ്റല്‍ ഇടപാടുകളാണ്. ഇത്തരത്തിലുള്ള അക്രമമാണ് കഴിഞ്ഞദിവസം കൊട്ടാരക്കരയിലെ പമ്പില്‍ നടന്നത്. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനായുള്ള നിയമനിര്‍മാണം നടത്തണം. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പമ്പുകളുടെ പ്രവര്‍ത്തനം പ്രയാസകരമാകുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഫ അഷറഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News