ധീരജ് വധം: മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

Update: 2022-04-08 08:24 GMT

ഇടുക്കി: പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ട് പ്രതികളാണ് കേസിലുള്ളത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

അറസ്റ്റിലായി 88ാം ദിവസമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം തിയ്യതിയാണ് അന്വേഷണസംഘം 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍, ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

ധീരജ് രാജേന്ദ്രന് കുത്തേറ്റ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട നിഖിലെ എറണാകുളത്തേക്കുള്ള ബസ്സില്‍ വെച്ചായിരുന്നു പോലിസ് പിടികൂടിയത്. ധീരജിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയവിരോധത്തെത്തുടര്‍ന്നാണെന്നാണ് എഫ്‌ഐആര്‍. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു നിഖില്‍ പൈലിയടക്കമുള്ള പ്രതികള്‍ക്കെതിരേ കേസെടുത്തത്.

Tags:    

Similar News