ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര ത്യാഗിക്ക് താത്കാലിക ജാമ്യം

വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെടരുതെന്നും മാധ്യമങ്ങള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ പ്രസ്താവന നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

Update: 2022-05-18 03:03 GMT

ന്യൂഡല്‍ഹി: മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹരിദ്വാര്‍ ധര്‍മ സന്‍സദ് സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ജിതേന്ദ്ര ത്യാഗി എന്ന യു പി ശിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്ക് സുപ്രിംകോടതി താത്കാലിക ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്ക് മൂന്നു മാസത്തേക്കാണ് ജാമ്യം.

വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെടരുതെന്നും മാധ്യമങ്ങള്‍ വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ പ്രസ്താവന നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ മാര്‍ച്ച് എട്ടിന് ഉത്തരാഖണ്ഡ് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജിതേന്ദ്ര ത്യാഗി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹരജി കഴിഞ്ഞയാഴ്ച പരിഗണിക്കവെ ധര്‍മ സന്‍സദ് സമ്മേളനത്തെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി.

ധര്‍മ സന്‍സദിലെ പ്രസംഗങ്ങള്‍ മൊത്തം സാഹചര്യം വഷളാക്കുന്നതാണെന്ന് പറഞ്ഞ കോടതി സമാധാനത്തോടെ ഒത്തൊരുമിച്ചു നില്‍ക്കൂ ജീവിതം ആസ്വദിക്കൂവെന്ന് പരാമര്‍ശം നടത്തുകയുണ്ടായി. ആളുകളെ ബോധവത്കരിക്കാന്‍ ഇറങ്ങും മുമ്പ് സ്വയം ബോധവത്കരിക്കണം. അവര്‍ ബോധവാന്മാരല്ലെന്നത് മൊത്തം സാഹചര്യം വഷളാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.