കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വകഭേദം; മാരകവും തീവ്ര വ്യാപനശേഷിയുള്ളതുമെന്ന് പഠനം

കൊവിഡിന്റെ യുകെ വകഭേദമായ ആല്‍ഫയേക്കാള്‍ കൂടുതല്‍ മാരകമാണ് ഡെല്‍റ്റ (B.1.6.617.2) വകഭേദമെന്നും ഇന്ത്യന്‍ SARS COV2 ജീനോമിക് കണ്‍സോഷ്യവും നാഷനല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ അപകടം വരുത്തിവച്ചത്.

Update: 2021-06-04 09:45 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് രാജ്യത്തെ ആശങ്കയിലാക്കിക്കൊണ്ടിരിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തല്‍. കൊവിഡിന്റെ യുകെ വകഭേദമായ ആല്‍ഫയേക്കാള്‍ കൂടുതല്‍ മാരകമാണ് ഡെല്‍റ്റ (B.1.6.617.2) വകഭേദമെന്നും ഇന്ത്യന്‍ SARS COV2 ജീനോമിക് കണ്‍സോഷ്യവും നാഷനല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ അപകടം വരുത്തിവച്ചത്.

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. യുകെയിലെ കെന്റില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തേക്കാള്‍ 50 ശതമാനം കൂടുതല്‍ വ്യാപനശേഷി ഡെല്‍റ്റ വകഭേദത്തിനുണ്ട്. ജീനോമിക് സീക്വന്‍സിങ്ങിലൂടെ 12,200 ലേറെ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിച്ച ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയുടെ സാന്നിധ്യം വളരെ കുറവാണെന്ന് രാജ്യത്തെ കൊവിഡ് വകഭേദങ്ങള്‍ നിരീക്ഷിക്കുന്ന യുകെയുടെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടു(പിഎച്ച്ഇ) മായി സംയോജിപ്പിച്ച് നടത്തിയ പഠനത്തില്‍ പറയുന്നു.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഡെല്‍റ്റ വകഭേദം ഇപ്പോള്‍ യുകെയിലുടനീളം പ്രബലമാണ്. നാമെല്ലാവരും കഴിയുന്നത്ര ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്- യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരിസ് ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പറഞ്ഞു. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍, ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ കൂടുതല്‍ വ്യാപിച്ചത്.

അതേസമയം, കൂടുതല്‍ മരണങ്ങള്‍ക്ക് കാരണം ഡെല്‍റ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വാക്‌സിന്‍ എടുത്തതിന് ശേഷവും ഡെല്‍റ്റ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വാക്‌സിനേഷനുശേഷം ആല്‍ഫ വകഭേദത്തില്‍ ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. 29,000 കൊവിഡ് കേസ് സാംപിളുകളുടെ ജീനോം സീക്വന്‍സിങ് ഇന്ത്യയില്‍ നടത്തിയതായി പഠനം പറയുന്നു. 8,900 സാംപിളുകളില്‍ ബി.1.617 കണ്ടെത്തി. ഇതില്‍ ആയിരത്തിലധികം സാംപിളുകളില്‍ ഡെല്‍റ്റ വകഭേദ പരിശോധന നടത്തിയതായും പഠനം വ്യക്തമാക്കുന്നു.

Tags:    

Similar News