തിങ്കളാഴ്ച മുതല്‍ ചന്തകളും മാളുകളും തുറക്കും; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

Update: 2021-06-13 10:28 GMT

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി ഭരണകൂടം. തിങ്കളാഴ്ച മുതല്‍ ചന്തകളും മാളുകളും തുറക്കാന്‍ അനുമതി നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

മാളുകളും ചന്തകളും തിങ്കളാഴ്ച മുതല്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് എട്ടുമണി വരെ തുറന്നുപ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഒരു പ്രദേശത്ത് ഒരു ചന്ത തുറക്കാനെ അനുവദിക്കൂ. 50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. 50 ശതമാനം സീറ്റിങ് കപാസിറ്റിയുമായി റെസ്‌റ്റോറന്റുകള്‍ക്കും പ്രവര്‍ത്തനം ആരംഭിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരാഴ്ച സ്ഥിതിഗതികള്‍ നിരീക്ഷിക്കും. കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കെജരിവാള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം സ്‌കൂളുകള്‍, കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു തന്നെ കിടക്കും. രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകള്‍ക്ക് ഉള്ള വിലക്ക് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News