ഡല്‍ഹി സര്‍വകലാശാല വിസിയെ സസ്‌പെന്‍ഡ് ചെയ്തു.

സര്‍വ്വകലാശാലയിലെ പ്രോ-വിസിയുടെ ഇടക്കാല നിയമനവുമായി ബന്ധപ്പെട്ടാണ് വൈസ് ചാന്‍സിലര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നത്.

Update: 2020-10-28 14:11 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിസി യോഗേഷ് ത്യാഗിയെ സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സസ്‌പെന്റ് ചെയ്തത്. സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് വിസിക്കെതിരായ നടപടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞയാഴ്ച സര്‍വകലാശാലയിലേക്ക് നിയമനം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് യോഗേഷ് ത്യാഗിക്കെതിരെ അന്വേഷണം അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാഷ്ട്രപതി അനുമതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം സര്‍വകലാശാല രജിസ്ട്രാര്‍ക്കുള്ള കത്തില്‍ പറയുന്നു. അതുവരെ പ്രൊഫസര്‍ പി സി ജോഷി വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കും.

സര്‍വകലാശാല യിലെ പ്രോ-വിസിയുടെ ഇടക്കാല നിയമനവുമായി ബന്ധപ്പെട്ടാണ് വൈസ് ചാന്‍സിലര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നത്. അവധിയിലാരിക്കെ പ്രോ. വിസി സ്ഥാനത്തുണ്ടായിരുന്ന പി.സി.ജോഷിയെ മാറ്റി പകരം നോണ്‍ കോളേജിയറ്റ് വുമണ്‍സ് എജ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടറായിരുന്ന ഗീതാഭട്ടിനെ യോഗേഷ് ത്യാഗി നിയമിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലം തന്നെ രംഗത്തെത്തുകയും വിസിയെ നീക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇത് അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ നടപടി.