റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയ ഹോട്ടലുകള്‍ക്ക് നേരെ ഭീഷണി; പിന്മാറില്ലെന്ന് ഹോട്ടലുടമ ശിവം

അഭയാര്‍ത്ഥികളില്‍ മുസ്‌ലിംകള്‍ മാത്രമല്ല. പല സമുദായത്തില്‍ പെട്ട ആളുകളുണ്ടായിരുന്നു. മുസ്‌ലിംകള്‍ മാത്രമായിരുന്നാല്‍ പോലും പോലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ശിവം ചോദിച്ചു.

Update: 2020-10-24 02:45 GMT

ന്യൂഡല്‍ഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ഹോട്ടലുകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി. ഡല്‍ഹി ജസോല മേഖലയിലെ മൂന്ന് ഹോട്ടലുകളാണ് ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണവും ഭീഷണിയും നേരിടുന്നത്. റോഹിന്‍ഗ്യകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത് വാര്‍ത്തയായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സൈബര്‍ ആക്രമണങ്ങളുടെ തുടക്കം.

ഡല്‍ഹി ഹോട്ടലുടമകള്‍ നവരാത്രിയോടനുബന്ധിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്ന തലക്കെട്ടോടെ എഎന്‍ഐ വാര്‍ത്താ ഏജന്‍സി കൊടുത്ത വാര്‍ത്തക്ക് താഴെ റോഹിന്‍ഗ്യകളെ അധിക്ഷേപിച്ചും ഹോട്ടല്‍ ബഹിഷ്‌കരിക്കാനും പൂട്ടിക്കാനും ആഹ്വാനം ചെയ്തും നിരവധിയാളുകളാണ് കമന്റ് ചെയ്തത്. ഭീഷണി കൊണ്ട് പിന്മാറാന്‍ ഒരുക്കമല്ലെന്നും ഇനിയും ഭക്ഷണം വിതരണം ചെയ്യുമെന്നും രണ്ട് ഹോട്ടലുകളുടെ ഉടമയും 25 കാരനുമായ ശിവം സെഹ്ഗാള്‍ പ്രതികരിച്ചു.

ട്വീറ്റ് വന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ ആയിരം കമന്റുകളും 500 റീട്വീറ്റുകളുമാണ് വന്നത്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെതിരെയുള്ള വിദ്വേഷ കമന്റുകളായിരുന്നു ഭൂരിഭാഗവും. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നത് എന്തിനാണെന്ന് ചോദിച്ച് ഹോട്ടലിലെ നമ്പറിലേക്ക് നിരവധി കോളുകള്‍ വന്നു. അവര്‍ ഓരോരുത്തരോടും സംസാരിക്കാന്‍ ശ്രമിച്ചു. ഇപ്പോ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ അവര്‍ നെഗറ്റീവ് റേറ്റിങ്ങ് തന്നുകൊണ്ടിരിക്കുകയാണ്.

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരും. കാരണം ഇല്ലായ്മയുള്ളവര്‍ക്ക് നല്‍കേണ്ടതിനേക്കുറിച്ച് എനിക്കറിയാം. പക്ഷെ, അടുത്ത തവണ മാധ്യമശ്രദ്ധ ഒഴിവാക്കും. കാരണം, അവരില്‍ ഭൂരിഭാഗവും ഒരുവശം മാത്രം പറയുന്നവരാണ്. അതുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. അഭയാര്‍ത്ഥികളില്‍ മുസ്‌ലിംകള്‍ മാത്രമല്ല. പല സമുദായത്തില്‍ പെട്ട ആളുകളുണ്ടായിരുന്നു. മുസ്‌ലിംകള്‍ മാത്രമായിരുന്നാല്‍ പോലും പോലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ശിവം ചോദിച്ചു.