ഡല്‍ഹി വംശഹത്യാ അക്രമം: പ്രതിചേര്‍ക്കപെട്ടവരുടെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫിസില്‍ റെയ്ഡ്

Update: 2020-12-24 16:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപെട്ടവരുടെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫിസില്‍ റെയ്ഡ്. ഡല്‍ഹി പോലിസിലെ സ്‌പെഷല്‍ സെല്ലാണ് റെയ്ഡിനെത്തിയത്.

അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും വിവിധ രേഖകളും പോലിസ് ആവശ്യപെട്ടു. കൂടാതെ ഇ-മെയിലിന്റെയും പാസ് വേഡുകള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ കേസിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും അതിനാല്‍ പോലിസിന്റെ നടപടി നിയമവിരുദ്ധമാണന്നും പ്രാച്ചയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതു സംബന്ധിച്ച് മഹ്മൂദ് പ്രാച്ചയും ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

നിസാമുദ്ദീനിലെ ഓഫിസില്‍ ഉച്ചക്ക് 12.30ന് ആരംഭിച്ച റെയ്ഡ് രാത്രി 8.30 വരെയും തുടരുകയാണ്. വ്യാജരേഖകള്‍ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് ഡല്‍ഹി പോലിസിന്റെ വാദം. കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഡല്‍ഹി പൊലീസ് ഉന്നത നിര്‍ദേശപ്രകാരമാണ് മഹ്മൂദ് പ്രാച്ചയുടെ ഓഫിസ് റെയ്ഡ് ചെയ്യാനെത്തിയത് എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിങ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പ്രതിഷേധിച്ചു.