ഡല്‍ഹി ഹോട്ടലിലെ അഗ്നിബാധ; മരണം 17 ആയി; മരിച്ചവരില്‍ മലയാളിയും

കരോള്‍ ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. മരിച്ച മലയാളി എറണാകുളം സ്വദേശിനിയാണ്. രണ്ടു മലയാളികള്‍ അടക്കം ഹോട്ടലില്‍ താമസിച്ചിരുന്ന 11 പേരെ കാണാതായി.

Update: 2019-02-12 06:19 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിലുണ്ടായ തീപിടിത്തതില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കരോള്‍ ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. മരിച്ച മലയാളി എറണാകുളം സ്വദേശിനിയാണ്. രണ്ടു മലയാളികള്‍ അടക്കം ഹോട്ടലില്‍ താമസിച്ചിരുന്ന 11 പേരെ കാണാതായി.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആലുവ ചേരനെല്ലൂര്‍ സ്വദേശികളായ 13 അംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. ഈ സംഘത്തിലുള്ള നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്. മരണപ്പെട്ട മലയാളി കൊച്ചി സ്വദേശിനിയായ ജയശ്രീയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ടവരില്‍ ഒരു സ്ത്രീയും കുട്ടിയും തീപിടുത്തമുണ്ടായതോടെ ജനല്‍ വഴി പുറത്ത് ചാടിയതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് ഡല്‍ഹി അഗ്‌നിശമന സേന തലവന്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ചുരുങ്ങിയത് ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലു നില കെട്ടിടമായ ഹോട്ടലിലെ 35 മുറികള്‍ ഡല്‍ഹിയിലെ ഒരു കുടുംബം ഒരു ചടങ്ങിനായി ബുക്ക് ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മരണപ്പെട്ടവരില്‍ മിക്കവരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യാന്ദ്ര ജയിന്‍ പറഞ്ഞത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ്, ബി.എല്‍.കെ ഹോസ്പിറ്റല്‍ എന്നിവടങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Tags:    

Similar News