ഡല്‍ഹിയിലെ അനധികൃത അറവുശാലകള്‍ നിരോധിക്കണമെന്ന ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

Update: 2022-07-07 18:59 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത അറവുശാലകള്‍ നിരോധിക്കണമെന്ന ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി. അനധികൃത അറവുശാലകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നതില്‍ ഹരജിക്കാരന്‍ പരാജയപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രമണ്യം പ്രസാദും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

'നിങ്ങള്‍ ഒരു അനധികൃത അറവുശാലയുടെയും പേര് നല്‍കിയിട്ടില്ല. ഞങ്ങള്‍ ഡല്‍ഹി മുഴുവന്‍ സഞ്ചരിച്ച് അന്വേഷണം നടത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. അറവുശാലകളുടെ പട്ടിക എവിടെ?' ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞു.

വാദത്തിന് ശേഷം ഹരജി പിന്‍വലിക്കാനും ആവശ്യമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഹരജി ഫയല്‍ ചെയ്യാനും അഭിഭാഷകന്‍ കോടതിയുടെ അനുമതി തേടി. തുടര്‍ന്ന് ഹരജി പിന്‍വലിച്ചു.

ഗാസിപൂരിലെ ഏക യന്ത്രവല്‍കൃതവും ആധുനികവുമായ അറവുശാല അതിന്റെ പരമാവധി ശേഷിയില്‍ ഉപയോഗപ്പെടുത്തി ആരോഗ്യകരമായ മാംസം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹരജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ പ്രശ്‌നം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിപണിയില്‍ ഗുണനിലവാരമില്ലാത്ത മാംസം വിതരണം ചെയ്യുന്നത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഇടയാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News