ആര്‍എസ്എസ് വിരുദ്ധ ലേഖനം: മിതാലി ശരണിനെതിരായ മാനനഷ്ടക്കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

Update: 2021-03-02 13:06 GMT

ന്യൂഡല്‍ഹി: ലേഖനത്തിലൂടെ രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തെയും അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക മിതാലി ശരണിനും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രത്തിനുമെതിരേ ചുമത്തിയ മാനനഷ്ടക്കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ലോഹിതാക്ഷ ശുക്ല എന്നയാളാണ് മിതാലി ശരണിനും ലേഖനം പ്രസിദ്ധീകരിച്ച ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രത്തിനുമെതിരേ കോടതിയെ സമീപിച്ചിരുന്നത്. ലേഖനവുമായി ബന്ധപ്പെട്ട് സിആര്‍പിസി സെക്്ഷന്‍ 199 (1)ന്റെ നിര്‍വചനത്തില്‍ പരാതിക്കാരന് എങ്ങനെ ബുദ്ധിമുട്ടുണ്ടായെന്ന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പരാതി നിലനില്‍ക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് അഭിപ്രായപ്പെട്ടു. പരാതിക്കാരന്‍ ആരോപിക്കുന്നതു പോലെ ലേഖവം എങ്ങനെ ദോഷം ചെയ്തുവെന്നോ അല്ലെങ്കില്‍ ആ ലേഖനത്തിന്റെ ഫലമായി അദ്ദേഹത്തിനു ധാര്‍മ്മികമോ ബൗദ്ധികമോ ആയ നഷ്ടമുണ്ടാക്കുകയോ മറ്റോ ചെയ്‌തെന്നു സ്ഥാപിക്കാന്‍ തെളിവുകളൊന്നും നല്‍കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തെയോ അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ആര്‍എസ്എസിനെയോ എങ്ങനെ അപകീര്‍ത്തിപ്പെടുത്തിയെന്നും തെളിയിക്കാനായിട്ടില്ല.

    2016 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച 'ദി ലോങ് ആന്റ് ഷോര്‍ട്ട് ഓഫ് ഇറ്റ്' എന്ന ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് മാധ്യമപ്രവര്‍ത്തക മിതാലി ശരണ്‍, ബിസിനസ് സ്റ്റാന്റേഡ്, പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ എ കെ ഭട്ടാചാര്യ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയത്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍എസ്എസിനും അതിലെ അംഗങ്ങള്‍ക്കുമെതിരേ അപകീര്‍ത്തികരമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നുമാണ് ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇന്ത്യക്കാരെ അടിച്ചമര്‍ത്തുന്നവരാണെന്നും, മാനസിക അസ്വസ്ഥതയുള്ളവരും ഇന്ത്യന്‍ ദേശീയ ചിഹ്നങ്ങളോട് അനാദരവ് കാട്ടുന്നവരുമാണെന്നും, ജാതി വിവേചനം കാട്ടുന്നവരാണെന്നും പരാമര്‍ശിക്കുന്നതായാണ് പരാതി. ആര്‍എസ്എസ് അംഗമെന്ന നിലയില്‍ പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ച ശേഷം അദ്ദേഹത്തിന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചതായും പരാതിയില്‍ ആരോപിച്ചിരുന്നു.

    എന്നാല്‍, ലേഖനം പരാതിക്കാരന്റെ 'ധാര്‍മികവും ബൗദ്ധികവുമായ സ്വഭാവത്തെ' നേരിട്ടോ അല്ലാതെയോ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. 'പരാതിക്കാരന്‍ സ്വയം ആര്‍എസ്എസ് അംഗമാണെന്ന് അവകാശപ്പെടുന്നു. പക്ഷേ, ആര്‍എസ്എസില്‍ നിന്ന് ഒരു സാക്ഷിയെയും ഹാജരാക്കാനോ താന്‍ ആര്‍എസ്എസ് അംഗമാണെന്ന് തെളിയിക്കാനോ കഴിഞ്ഞിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിആര്‍പിസി സെക്ഷന്‍ 199(1) പ്രകാരം ആത്മാര്‍ത്ഥമായി ദുഖിതനായ ഒരാളുടെ പരാതി ലഭിച്ചാല്‍ മാത്രമാണ് ഒരു മജിസ്‌ട്രേറ്റിന് കുറ്റകൃത്യത്തെക്കുറിച്ച് അറിയാന്‍ കഴിയുക. ഇതുപ്രകാരം പരാതി തള്ളികയും തുടര്‍ നടപടികളെല്ലാം റദ്ദാക്കുകയും ചെയ്തതായും കോടതി വ്യക്തമാക്കി.

Delhi High Court quashes criminal defamation case against Business Standard, Mitali Saran over article on RSS

Tags:    

Similar News