'നിങ്ങളിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു'; ഡല്‍ഹി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി
അപ്രായോഗിക ഉത്തരവുകളാണ് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ഓഫീസിലിരുന്ന് അത്തരം ഉത്തരവുകള്‍ ഇറക്കിയാല്‍ ഈ യുദ്ധം ജയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതേണ്ട.
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിൽസിക്കുന്നതിനുള്ള അവശ്യ മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയില്‍ വിറ്റഴിക്കപ്പെടുന്നത് തടയുന്നതില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി ഹൈക്കോടതി. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നിങ്ങളിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അക്കാര്യം പറയൂ. കേന്ദ്ര സര്‍ക്കാരിനോട് ഇടപെടാന്‍ ആവശ്യപ്പെടാമെന്ന് ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി. അപ്രായോഗിക ഉത്തരവുകളാണ് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ഓഫീസിലിരുന്ന് അത്തരം ഉത്തരവുകള്‍ ഇറക്കിയാല്‍ ഈ യുദ്ധം ജയിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതേണ്ട. നിങ്ങള്‍ മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ഹൈക്കോടതി ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ചികിൽസയ്ക്കായി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ചികിൽസയ്ക്കായി അശോക ഹോട്ടലിലെ 100 മുറികള്‍ കൊവിഡ് ചികിൽസാ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന മാധ്യമ വാര്‍ത്തയെത്തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ഇക്കാര്യത്തില്‍ ഉടന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണോ ജഡ്ജിമാര്‍ക്ക് 100 ഹോട്ടല്‍ മുറികള്‍ ഒരുക്കുന്നത്. ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പഴിചാരിയ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയേയും ഹൈക്കോടതി വിമര്‍ശിച്ചു. ഔദ്യോഗിക ഉത്തരവിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
