കനത്ത സുരക്ഷയില്‍ ഇന്ന് ഡല്‍ഹി തിരഞ്ഞെടുപ്പ്

Update: 2020-02-08 01:18 GMT

ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ ഡല്‍ഹി നിയമസഭയിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. 70 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. ത്രികോണ മല്‍സരം നടക്കുന്ന 70 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി 67 സീറ്റുകളിലും സഖ്യകക്ഷികളായ ജെഡിയു രണ്ട് സീറ്റുകളിലും എല്‍ജെപി ഒരു സീറ്റിലുമാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 66 സീറ്റിലും യുപിഎ ഘടകകക്ഷിയായ ആര്‍ജെഡി നാല് സീറ്റുകളിലാണ് മല്‍സരിക്കുന്നത്. അഞ്ചുവര്‍ഷത്തെ ഭരണമികവ് വോട്ടാക്കി ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേകള്‍ പറയുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. അതേസമയം, പതിവുപോലെ ധ്രുവീകരണവും കേന്ദ്രഭരണത്തിലെ സ്വാധീനവും ഉപയോഗിച്ച് മികവ് കാട്ടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രചാരണസമയത്തെല്ലാം ശാഹീന്‍ ബാഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ധ്രുവീകരണത്തിനു വേണ്ടിയാണു ബിജെപി ഉപയോഗിച്ചത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ വന്‍ നിരയാണ് ബിജെപിക്കു വേണ്ടി പ്രചാരണത്തിനെത്തിയത്. മുമ്പ് ഡല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇക്കുറി ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലൊന്നുമല്ല തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തിയിരുന്നു.

    എഎപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടം തന്നെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതിനാല്‍ തന്നെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെയായിരുന്നു മുഖ്യപ്രചാരകന്‍. വികസനവും വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചയുമെല്ലാമാണ് അവരുടെ പ്രധാനപ്രചാരണം. വന്‍ സുരക്ഷയാണ് തിരഞ്ഞെടുപ്പിനു വേണ്ടി ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ് സമയം. പൗരത്വനിയമത്തിനെതിരേ ശക്തമായ സമരം നടക്കുന്ന ശാഹിന്‍ ബാഗിലെ ആറ്് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്ക് അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    കഴിഞ്ഞതവണ എഎപിക്ക് 70ല്‍ 67 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, ലോക്‌സഭയിലേക്ക് എട്ടു മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ബിജെപി കളത്തിലിറങ്ങുന്നത്. ആകെ 1,47,86,382 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. 70 മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. തലസ്ഥാനത്താകെ 40,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. 19,000 ഹോം ഗാര്‍ഡുകളും കേന്ദ്ര സായുധ പോലിസ് സേനയുടെ 190 കമ്പനിയും സുരക്ഷയ്ക്കുണ്ട്. ആകെ പേരാണ് വോട്ടര്‍പട്ടികയില്‍. ആകെയുള്ള വോട്ടര്‍മാരില്‍ രണ്ടുലക്ഷത്തിലേറെ പേര്‍ (2,32,815) 18-19 വയസ്സുള്ള കന്നിവോട്ടര്‍മാരാണ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.






Tags: