'ബലാൽസംഗം തടയാൻ കഴിയുന്നില്ലെങ്കിൽ കിടന്നാസ്വദിക്കുക'; വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

കര്‍ണാടക നിയമസഭയില്‍ വ്യാഴാഴ്ച കൃഷി നാശത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.

Update: 2021-12-17 15:52 GMT

ബംഗളൂരു: കർണാടക നിയമസഭയിലെ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് എംഎൽഎയും മുൻ സ്പീക്കറുമായ കെ ആർ രമേശ് കുമാർ. "ബലാൽസംഗം ആസ്വദിക്കുക" എന്ന കോൺഗ്രസ് നേതാവിന്‍റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

തന്‍റെ പരാമർശം സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ മാപ്പ് പറയുന്നതിൽ പ്രശ്‌നമില്ലെന്നും ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നും രമേശ് പറഞ്ഞു. എംഎൽഎ ക്ഷമാപണം നടത്തിയതോടെ വിഷയം ഇനിയും ചർച്ചയാക്കരുതെന്ന് ആവശ്യപ്പെട്ട് സ്പീക്കർ വിശ്വേശ്വര്‍ ഹെഡ്‌ഗെയും രംഗത്തെത്തി.

കര്‍ണാടക നിയമസഭയില്‍ വ്യാഴാഴ്ച കൃഷി നാശത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. കനത്ത മഴ മൂലം ഉണ്ടായ നഷ്ടങ്ങൾ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീക്കറോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും എംഎല്‍എമാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് സമയം ആവശ്യപ്പെട്ട് ശബ്ദം ഉയർത്തുകയായിരുന്നു.

ഇതോടെ നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ അത് ആസ്വദിക്കും അതാണ് നിലവിലെ അവസ്ഥ എന്ന് സ്പീക്കര്‍ ബഹളങ്ങളോട് പ്രതികരിച്ചു. ഈ സമയത്താണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. 'ബലാൽസംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് ഇപ്പോള്‍ താങ്കളുടെ അവസ്ഥ എന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.

എംഎൽഎയുടെ പരമാർശത്തിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. രമേശിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തിയിരുന്നു. ക്രൂരമായ കുറ്റകൃത്യത്തെ നിസാരവൽക്കരിക്കുക എന്ന് ഉദ്ദേശിച്ച് നടത്തിയ പരാമർശമല്ല ഇതെന്നും ഇനി മുതൽ ഞാൻ വാക്കുകൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുമെന്നും രമേശ് പറഞ്ഞു.