ഡല്‍ഹിയിലെ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ കൂട്ട ലൈംഗികാതിക്രമം
ചിലര്‍ ജയ് ശ്രീറാം മുഴക്കുന്നുണ്ടായിരുന്നുവെന്നും സംഭവസമയം പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരേ കൂട്ട ലൈംഗികാതിക്രമം. ഡല്‍ഹിയിലെ ഗാര്‍ഗി കോളജ് വിദ്യാര്‍ഥിനികളെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനു വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ പുറത്തുനിന്നെത്തിയവര്‍ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ സാമുഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിഎഎ അനുകൂല റാലിക്കെത്തിയവരാണ് അതിക്രമം കാട്ടിയതെന്നും ചിലര്‍ ജയ് ശ്രീറാം മുഴക്കുന്നുണ്ടായിരുന്നുവെന്നും സംഭവസമയം പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
സംഭവസമയം പോലിസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. കാംപസില്‍ അതിക്രമിച്ച് കയറിയവര്‍ പെണ്‍കുട്ടികളെ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളജിലാണ് ഇത് സംഭവിച്ചതെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഇപ്പോഴും പേടി തോന്നുന്നുവെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
കോളജ് വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്നതാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിടുകയായിരുന്നു. മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില്‍ ചാടിയും കോളജില്‍ പ്രവേശിച്ചു. യുവാക്കള്‍ കൂട്ടത്തോടെ കോളജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥിനികള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ കോളജ് അധികൃതര്‍ ഇതുവരെ പോലിസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. പരാതിയുമായി സമീപിച്ചപ്പോള്‍ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മറുപടിയെന്നു വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. കോളജില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നുവെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. സംഭവത്തില്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങാനാണ് വിദ്യാര്‍ഥിനികളുടെ തീരുമാനം.
