മരണം ഓക്‌സിജന്‍ ക്ഷാമം മൂലമെന്ന് കണ്ടെത്തിയാല്‍ അഞ്ചുലക്ഷം നഷ്ടപരിഹാരം; അന്വേഷണത്തിന് വിദഗ്ധ പാനല്‍ രൂപീകരിച്ച് ഡല്‍ഹി സര്‍ക്കാര്‍

ലഫ്റ്റനന്റ് കേണല്‍ അംഗീകരിച്ചാല്‍ സമിതി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പാനല്‍ ആഴ്ചയില്‍ രണ്ടുതവണ യോഗം ചേര്‍ന്ന് ഓരോ കേസും പ്രത്യേകം പരിശോധിച്ച് ഓക്‌സിജന്റെ കുറവ് മൂലമാണോ മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തും.

Update: 2021-06-04 11:22 GMT

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാതെ നിരവധി രോഗികളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ വിദഗ്ധരുടെ പാനല്‍ രൂപീകരിച്ചു. ഒരുമാസത്തിനിടെ നിരവധി രോഗികള്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് പിടഞ്ഞുമരിച്ചതായ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മരണകാരണം ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്നാണോയെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പാനലിനെ ചുമതലപ്പെടുത്തിയത്.

ഓക്‌സിജന്‍ കിട്ടാതെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തിയാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ അറിയിച്ചു. പാനല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനി ബൈജാലില്‍നിന്ന് അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ലഫ്റ്റനന്റ് കേണല്‍ അംഗീകരിച്ചാല്‍ സമിതി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമേഖലയിലെ വിദഗ്ധരടങ്ങുന്ന നാലംഗ സമിതിയായിരിക്കും രൂപീകരിക്കുക.

പാനല്‍ ആഴ്ചയില്‍ രണ്ടുതവണ യോഗം ചേര്‍ന്ന് ഓരോ കേസും പ്രത്യേകം പരിശോധിച്ച് ഓക്‌സിജന്റെ കുറവ് മൂലമാണോ മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തും. ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യതലസ്ഥാനത്ത് വൈറസ് കേസുകളുടെ പെട്ടെന്നുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആയിരക്കണക്കിന് പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെ വലുതും ചെറുതുമായ പല ആശുപത്രികളും മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് പുറംലോകത്തെത്തിച്ചു.

ഓക്‌സിജന്‍ ക്ഷാമം മൂലം കൂടുതല്‍ രോഗികളെ നഷ്ടപ്പെട്ട ആശുപത്രികളിലൊന്നാണ് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രി. ഇവിടെ ഏപ്രിലില്‍ 25 രോഗികളാണ് മരിച്ചത്. ഓക്‌സിജന്റെ കുറവാണ് മരണകാരണമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. മെഡിക്കല്‍ ഓക്‌സിജന്റെയും ആശുപത്രി കിടക്കകളുടെയും അഭാവം, പല സംസ്ഥാനങ്ങളിലും അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം എന്നിവയായിരുന്നു വിനാശകരമായ രണ്ടാം തരംഗത്തിലെ പ്രധാന വെല്ലുവിളികള്‍.

Tags: