ശരീരമാകെ മുറിവ്; ഡൽഹിയില്‍ പീഡനത്തിനിരയായ 12കാരി ഗുരുതരാവസ്ഥയില്‍
വെന്‍റിലേറ്റര്‍ സഹായത്തിലാണ് പെണ്‍കുട്ടിയുള്ളതെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡൽഹി: ഡൽഹിയിൽ പന്ത്രണ്ടു വയസുകാരിക്ക് ക്രൂരപീഡനം. പശ്ചിംവിഹാർ സ്വദേശിയായ പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി എംയിസിൽ ചികിൽസയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം നടക്കുന്നതെന്നാണ് പോലിസ് പറയുന്നത്. പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ വീടിന്‍റെ ബാല്‍ക്കണിയില്‍ അയല്‍ക്കാരാണ് കണ്ടെത്തിയത്.
നില്‍ക്കാന്‍ പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുണ്ടായിരുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ഡൽഹി പോലിസ് വ്യക്തമാക്കി. അയല്‍ക്കാരാണ് സംഭവം പോലിസിനെ അറിയിച്ചത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.
അക്രമി മൂര്‍ച്ചയുള്ളതും ഭാരമേറിയതുമായ എന്തോ വസ്തുകൊണ്ട് പെണ്‍കുട്ടിയുടെ തലയിലും മുഖത്തും നിരവധി തവണയിലേറെ അടിച്ചതായി പോലിസ് വിശദമാക്കുന്നു. സമീപത്തെ ക്ലിനിക്കിലെത്തിച്ച പെണ്‍കുട്ടിയുടെ ശരീരത്തിലും വയറിലും മുഖത്തും കാലിലും ഉണ്ടായ മുറിവുകള്‍ ശ്രദ്ധിച്ചതോടെ പെണ്‍കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് രാത്രിയില്‍ എയിംസിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി ഡിസിപി വ്യക്തമാക്കി. കൊലപാതകശ്രമത്തിനും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ ആരും അതിക്രമിച്ച് കയറിയ ലക്ഷണങ്ങള്‍ ഇല്ലെന്നും അക്രമിയെ കുട്ടിക്ക് പരിചയമുള്ള ആളാവാനാണ് സാധ്യതയുള്ളതെന്നുമാണ് പോലിസ് പറയുന്നത്. പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന് സമീപത്തുള്ള ഫാക്ടറിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
വെന്‍റിലേറ്റര്‍ സഹായത്തിലാണ് പെണ്‍കുട്ടിയുള്ളതെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. തലയ്ക്കും സ്വകാര്യ ഭാഗങ്ങളിലെ പരിക്കിനും പെണ്‍കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞതായും ഡോക്ടര്‍മാര്‍ വിശദമാക്കി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ എയിംസ് ആശുപത്രിയില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സന്ദര്‍ശിച്ചു.