എംഎ യൂസഫലിക്കെതിരായ അപകീര്‍ത്തി വീഡിയോ; 'മറുനാടന്‍ മലയാളി'ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അന്ത്യശാസനം

വ്യാജവാര്‍ത്തകള്‍ 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം

Update: 2023-05-27 07:01 GMT
ന്യൂഡല്‍ഹി: ലുലു ഗ്രൂപ്പിനും ചെയര്‍മാനും പ്രമുഖ മലയാളി വ്യവസായിയുമായ എം എ യൂസഫലിക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയ 'മറുനാടന്‍ മലയാളി'ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അന്ത്യാശാസനം. അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഇതുകാണിച്ച് സാജന്‍ സ്‌കറിയക്ക് ഹൈക്കോടതി സമന്‍സും അയച്ചിട്ടുണ്ട്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടന്‍ മലയാളി ഉടമയായ സാജന്‍ സ്‌കറിയ ദുരുപയോഗം ചെയ്യുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ ഇത് മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ല. രാജ്യത്തിന്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീര്‍ത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സാജന്‍ സ്‌കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹരജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കൊടതിയുടെ ഉത്തരവ്.

    ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ എല്ലാ വീഡിയോകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയക്ക് 24 മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. നിര്‍ദേശം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമാാ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ കോടതികള്‍ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാര്‍ത്തകള്‍ സാജന്‍ സ്‌കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗി ആരോപിച്ചു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹര്‍ജി പരിഗണിക്കാന്‍ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജന്‍ സ്‌കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് സാജന്‍ സ്‌കറിയക്കെതിരേ രൂക്ഷ വിമര്‍ശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    

Similar News