ഇസ്രായേല്‍ ആക്രമണം: ദേശീയ പണിമുടക്കുമായി ഫലസ്തീന്‍ സംഘടനകള്‍

ഇസ്രായേല്‍ ആക്രമണം ഒന്‍പതാം ദിവസത്തിലേക്കു നീളുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 212 ആയി. ഇതില്‍ 61 പേര്‍ കുട്ടികളും 36 പേര്‍ സ്ത്രീകളുമാണ്.

Update: 2021-05-18 11:04 GMT

ഗസ്സയില്‍ ഇസ്രായേല്‍ ഭീകരത തുടരുന്നതിനിടയില്‍ ദേശീയ പണിമുടക്കുമായി ഫലസ്തീന്‍ സംഘടനകള്‍. കുരുന്നുകളടക്കം കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ അതിക്രമങ്ങള്‍ക്കെതിരെ ഒന്നിപ്പിക്കുകയാണ് പണിമുടക്കിലൂടെ ലക്ഷ്യമിടുന്നത്. ഇസ്രായേല്‍ ആക്രമണം ഒന്‍പതാം ദിവസത്തിലേക്കു നീളുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 212 ആയി. ഇതില്‍ 61 പേര്‍ കുട്ടികളും 36 പേര്‍ സ്ത്രീകളുമാണ്.

പതിറ്റാണ്ടുകള്‍ക്കിടയില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ ജനത ഒറ്റക്കെട്ടായി പണിമുടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് വിവിധ ഫലസ്തീന്‍ സംഘടനകള്‍ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്തീന് പുറമെ ഇസ്രായേല്‍ നഗരങ്ങളിലും അധിനിവിഷ്ട പ്രദേശങ്ങളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമാണ്.

ഗസ്സയ്ക്കു പുറമെ ജറൂസലം, ഹെബ്രോണ്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം തുടങ്ങിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പണിമുടക്ക് പൂര്‍ണമാണ്. ഇവിടങ്ങളില്‍ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്ന ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഹമാസിനു പുറമെ, ഫതഹ് പാര്‍ട്ടി, ഇസ്രായേലിലെ അറബ് വംശജരുടെ സംഘടന, വിവിധ ഫലസ്തീന്‍ സംഘടനങ്ങള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനു മുന്‍പ് 1936ലാണ് അവസാനമായി ഫലസ്തീനില്‍ ദേശീയ പണിമുടക്ക് നടന്നത്. അന്ന് ബ്രിട്ടീഷ് അധിനിവേശ നയങ്ങള്‍ക്കെതിരായായിരുന്നു പണിമുടക്ക്.

അതിനിടെ, രാജ്യാന്തര സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ ഇസ്രായേല്‍ ഗസ്സയില്‍ നരഹത്യ തുടരുകയാണ്. ഇന്നു പുലര്‍ച്ചെയും 50ഓളം വ്യോമാക്രമണങ്ങളാണ് ഗസ്സയ്ക്കുനേരെയുണ്ടായത്. ബൈത്ത് ലാഹിയ, ജബലിയ അടക്കമുള്ള വിവിധ ഗസ്സന്‍ പ്രദേശങ്ങളിലെ കൃഷിഭൂമിയും വീടുകളും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Similar News