ഉൽപ്പന്നങ്ങൾ നിലവാരമില്ല; നോട്ടുനിരോധനവും ജിഎസ്ടിയും തിരിച്ചടിയുമായി, പതഞ്ജലിയുടെ വില്‍പ്പന ഇടിയുന്നു

2018ല്‍ വിറ്റുവരവ് ഇരട്ടിയാകുമെന്നാണ് ബാബ രാംദേവ് പ്രവചിച്ചത്. അതായത് 20,000 കോടി രൂപ. എന്നാല്‍ വിറ്റുവരവില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Update: 2019-06-13 15:12 GMT

ഹരിദ്വാര്‍: തദ്ദേശ ഉൽപ്പന്നങ്ങളെന്ന് പറഞ്ഞ് ഇന്ത്യൻ വാണിജ്യത്തിൽ ചലനമുണ്ടാക്കിയ ബാബാ രാംദേവിന്റെ പതഞ്ജലിക്ക് അടിപതറുന്നതായി റിപോർട്ട്. 2014ല്‍ മോദി സര്‍ക്കാരിന്റെ പൂര്‍ണ സഹകരണത്തോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉയര്‍ന്നുവന്ന പതഞ്ജലിക്ക് വില്‍പ്പനയില്‍ അടിപതറുന്നെന്നാണ് റിപോർട്ട്.

മൂന്നുവര്‍ഷം മുന്‍പ് 8000 കോടിയില്‍പ്പരമായിരുന്നു പതഞ്ജലിയുടെ വിറ്റുവരവ്. 2018ല്‍ വിറ്റുവരവ് ഇരട്ടിയാകുമെന്നാണ് ബാബ രാംദേവ് പ്രവചിച്ചത്. അതായത് 20,000 കോടി രൂപ. എന്നാല്‍ വിറ്റുവരവില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു.എന്നാല്‍ വിറ്റുവരവില്‍ വീണ്ടും ഇടിവ് സംഭവിക്കുന്നതായാണ് തുടര്‍ന്നും പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 വരെയുളള ഒന്‍പതുമാസത്തെ താല്ക്കാലിക കണക്കനുസരിച്ച് വില്‍പ്പന 4700 കോടി രൂപയാണെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ കെയര്‍ പറയുന്നു. പതഞ്ജലിയുടെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കെയറിന്റെ റിപ്പോര്‍ട്ട്.

തെറ്റായ തീരുമാനങ്ങളാണ് കമ്പനിയെ വില്‍പ്പന ഇടിവിലേക്ക് തള്ളിവിട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നോട്ടുനിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുളള സാമ്പത്തിക പരിഷ്‌കരണ നടപടികളും പതഞ്ജലിയെ ബാധിച്ചതായി കണക്കുകൂട്ടൂന്നുണ്ട്. അതേസമയം പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ നിലവാരമില്ലായ്മയാണ് തങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ അടിപതറാന്‍ കാരണമെന്നാണ് കമ്പനി ജീവനക്കാരുടെ പക്ഷം. ഇവരുമായി ദ വയര്‍ നടത്തിയ അഭിമുഖത്തില്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര ഗുണമേന്‍മയില്ലെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ത്വരിതഗതിയിലുളള വിപുലീകരണ പരിപാടികളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതിന് പുറമേ ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുളള സാമ്പത്തിക പരിഷ്‌കരണ നടപടികളും കമ്പനിയെ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News