യുപിയിൽ ബിജെപി ഉലയുന്നു; ഒരു മന്ത്രികൂടി രാജിവെച്ചു
തന്റെ രാജിക്കു പിന്നാലെ നിരവധി നേതാക്കൾ ബിജെപിയിൽ നിന്നും രാജിവെക്കുമെന്ന് സ്വാമി പ്രസാദ് മൗര്യ പറഞ്ഞിരുന്നു.
ലഖ്നോ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു മന്ത്രികൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവെച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍പ്രദേശിൽ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ്. ഇന്നലെ തൊഴിൽ മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചിരുന്നു.
നേരത്തെ ബിഎസ്പി അംഗമായിരുന്നു ഇന്ന് രാജിവെച്ച ധാരാസിങ് ചൗഹാൻ. 2015ലാണ് അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തത്. പാർട്ടിവിട്ടവര്‍ സമാജ് വാദി പാര്‍ട്ടിയിൽ അംഗത്വമെടുക്കുമെന്നാണ് റിപോര്‍ട്ട്. രാജി പ്രഖ്യാപനത്തിനു പിന്നാലെ എസ് പി നേതാവ് അഖിലേഷ് യാദവ്, സ്വാമി പ്രസാദ് മൗര്യ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ധാരാസിങ് ട്വീറ്റ് ചെയ്തിരുന്നു. ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ് ബിജെപിയിൽ നിന്നും രാജിവെച്ച രണ്ട് മന്ത്രിമാര്‍.
തന്റെ രാജിക്കു പിന്നാലെ നിരവധി നേതാക്കൾ ബിജെപിയിൽ നിന്നും രാജിവെക്കുമെന്ന് സ്വാമി പ്രസാദ് മൗര്യ പറഞ്ഞിരുന്നു. സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിനു പിന്നാലെ റോഷൻ ലാൽ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ചത്. പിന്നാക്ക വിഭാഗ നേതാവും മുൻ ബിഎസ്പി എംഎൽഎയുമാണ് സ്വാമി പ്രസാദ് മൗര്യ. 2016ലാണ് അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തത്.
"ഞാൻ രാജിവെക്കുന്നു, വ്യത്യസ്ത പ്രത്യയശാസ്ത്രമായിട്ടും യോഗി മന്ത്രിസഭയിൽ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ദലിതരോടും പിന്നാക്ക വിഭാഗത്തോടും തൊഴിൽരഹിതരോടും ചെറുകിട വ്യവസായികളോടുമുള്ള യോഗി സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു." എന്നാണ് എസ് പിയിൽ ചേര്‍ന്നതിനു പിന്നാലെയുള്ള സ്വാമി പ്രസാദ് മൗര്യയുടെ ട്വീറ്റ്. താൻ ബിജെപി വിട്ടതിന്റെ അനന്തര ഫലം യുപി തിരഞ്ഞെടുപ്പിനു ശേഷം കാണുമെന്ന് പ്രസാദ് മൗര്യ പറഞ്ഞു.
